
തിരുവനന്തപുരം : ഞായറാഴ്ച കോവളം മുതൽ ശംഖുമുഖം എയർപോർട്ട് ജംഗ്ഷൻ വരെ നടക്കുന്ന കോവളം മാരത്തോൺ മത്സരവുമായി ബന്ധപ്പെട്ട് ഞായറാഴ്ച വെളുപ്പിന് 2.00 മണി മുതൽ രാവിലെ 10.00 മണി വരെ കോവളം - കഴക്കൂട്ടം ബൈപ്പാസിൽ കോവളം മുതൽ ചാക്ക ജംഗ്ഷൻ വരെയും, ചാക്ക മുതൽ ശംഖുമുഖം വരെയുള്ള റോഡിലും, റോഡിന്റെ ഇടതുവശത്തുള്ള പാതയിലും ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.
കോവളം - ചാക്ക ബൈപ്പാസ് റോഡിലെ പടിഞ്ഞാറുവശം പാതയിൽ വെളുപ്പിന് 2.00 മണി മുതൽ രാവിലെ 10.00 മണിവരെ ഗതാഗതം അനുവദിക്കുന്നതല്ല. കോവളം ഭാഗത്തുനിന്നും ചാക്ക ഭാഗത്തേക്കു വരുന്ന വാഹനങ്ങൾ കോവളം ജംഗ്ഷനിൽ നിന്നും തിരിഞ്ഞ് സമാന്തരമായുള്ള ചാക്ക - കോവളം ബൈപ്പാസ് റോഡിലൂടെ എതിർദിശയിലേക്ക് പോകണം. ചാക്ക - കോവളം റോഡിൽ കിഴക്കു വശം പാതയിൽ ഇരു ദിശയിലേക്കും ഗതാഗതം അനുവദിക്കും. ചാക്ക ഭാഗത്തു നിന്നും ശംഖുമുഖം ഭാഗത്തേക്കും, തിരിച്ചുമുള്ള വാഹനങ്ങൾ ചാക്ക ശംഖുമുഖം റോഡിന്റെ വലതുവശം പാതയിലൂടെ ഇരുദിശകളിലേക്കും പോകണം.
വിമാനത്താവളത്തിലേയ്ക്ക് വരുന്ന യാത്രക്കാർ ഗതാഗതത്തിരക്ക് കണക്കിലെടുത്ത് മുൻകൂട്ടി യാത്രകൾ ക്രമീകരിക്കണമെന്നും മേൽ പറഞ്ഞ ഗതാഗത ക്രമീകരണങ്ങളോട് പൊതുജനങ്ങൾ സഹകരിക്കണമെന്നും തിരുവനന്തപുരം സിറ്റി പോലീസ് വാർത്താ കുറിപ്പിൽ അറിയിച്ചു. പൊതുജനങ്ങൾക്ക് ഇത് സംബന്ധിച്ച പരാതികളും നിർദ്ദേശങ്ങളും 9497930055, 9497990005 എന്നീ ഫോൺ നമ്പരുകളിൽ അറിയിക്കാം.
സന്നദ്ധ സംഘടനയായ യങ് ഇന്ത്യൻസ് തിരുവനന്തപുരം ചാപ്റ്ററാണ്, സമുദ്രങ്ങള്‍ സംരക്ഷിക്കേണ്ടതിന്റെയും ആരോഗ്യത്തോടെ ജീവിക്കേണ്ടതിന്റെയും ആവശ്യകതകള്‍ വിളിച്ചോതുന്ന ‘കോവളം മാരത്തോൺ’ സംഘടിപ്പിക്കുന്നത്. ഫുൾ മാരത്തോൺ (42.2 കിലോമീറ്റർ), ഫാഫ് മാരത്തോൺ (21.1 കിലോമീറ്റർ), 10 കെ ഫൺ (10 കിലോമീറ്റർ), ഫൺ റൺ (അഞ്ച് കിലോമീറ്റർ) എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലാണ് മത്സരം.
തലസ്ഥാന നഗരിയില്‍ നടക്കുന്ന രാജ്യാന്തര നിലവാരത്തിലുള്ള ആദ്യ ഫുള്‍ മാരത്തോണ്‍ എന്ന പ്രത്യേകതയും കോവളം മാരത്തോണിനുണ്ട്. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമാണ് മാരത്തോണില്‍ പങ്കെടുക്കാനാകുക. കുടിവെള്ളവും ഇലക്ട്രോലൈറ്റുകളും ലഘു ഭക്ഷണവും അടക്കമുള്ള ഹൈഡ്രേഷന്‍ സപ്പോര്‍ട്ടും ടീ ഷര്‍ട്ടും മാരത്തോണില്‍ പങ്കെടുത്തതിനുള്ള മെഡലും നല്‍കും.
Read also: യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, പുതിയ വന്ദേഭാരത് എക്സ്പ്രസിന്റെ സമയക്രമം ഇങ്ങനെ...
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam