ഇടമലക്കുടിയിലെ ആദിവാസികള്‍ക്ക് സര്‍ക്കാരിന്‍റെ സൗജന്യ അരി ലഭിക്കാന്‍ ഇനി മാസം 315 രൂപ കൊടുക്കണം

By Web TeamFirst Published Mar 11, 2019, 11:13 AM IST
Highlights

ഇടമലക്കുടിയിലെ ആദിവാസികള്‍ക്ക് സര്‍ക്കാരിന്‍റെ സൗജന്യ അരി ലഭിക്കണമെങ്കില്‍ ഇനി മുതല്‍ പണം നല്‍കണം.

ഇടുക്കി: ഇടുക്കിയിലെ ഇടമലക്കുടിയിലെ ആദിവാസികള്‍ക്ക് സര്‍ക്കാരിന്‍റെ സൗജന്യ അരി ലഭിക്കണമെങ്കില്‍ ഇനി മുതല്‍ പണം നല്‍കണം. 1 കിലോ അരിക്ക് 10 രൂപ 50 പൈസയെന്ന നിരക്കില്‍ ഒരുമാസത്തെ അരിക്ക് 315 രൂപയാണ് നല്‍കേണ്ടത്. 

റേഷന്‍ അരി എത്തുന്നതിന് സര്‍ക്കാര്‍ നല്‍കിയിരുന്ന ഗ്രാന്‍റ് ലഭിക്കാത്തതാണ് അരിക്ക് പണം ഈടാക്കാന്‍ കാരണമെന്നാണ് സൊസൈറ്റിയുടെ വിശദീകരണം. പ്രളയത്തില്‍ കൃഷിയടക്കം ഒലിച്ചുപോയിട്ടും സര്‍ക്കാരിന്‍റെ ഒരു ആനുകൂല്യവും ഇടമലക്കുടിയിലെ ആദിവാസികള്‍ക്ക് ലഭിച്ചിട്ടില്ല. ഇതിനിടെ പാകമായി നിന്ന അടക്ക, റബ്ബര്‍, തെങ്ങ് എന്നിവ നശിക്കുകയും ചെയ്തു. 

സംഭവം വനപാലകരെ അറിയിച്ചിട്ടും ഫലമുണ്ടായില്ലെന്ന് കഴിഞ്ഞ ദിവസം സന്ദര്‍ശനം നടത്തിയ ലീഗല്‍ അതോറിറ്റിയെ കുടിനിവാസികള്‍ അറിയിച്ചിരുന്നു. ഇതിനിടെയാണ് സര്‍ക്കാരിന്‍റെ സൗജന്യ അരിയും കാര്‍ഡുടമകള്‍ പണം നല്‍കി വാങ്ങേണ്ട സ്ഥിതി വന്നിരിക്കുന്നത്. ഇത് ഇവരുടെ കുടുംബങ്ങളിലെ പട്ടിണിയിലേക്ക് തള്ളിവിടുമെന്ന് അധിക്യതരും പറയുന്നു.

സൗജന്യമായി സൊസൈറ്റി നല്‍കിയ അരിക്ക് ഇതുവരെ 30 ലക്ഷം രൂപ നല്‍കാനുണ്ടെന്നാണ് ഇവര്‍ പറയുന്നത്. സര്‍ക്കാര്‍ തലത്തില്‍ അടിയന്തര നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ഇടമലക്കുടിയിലെ ആദിവാസികള്‍ പട്ടിണിയിലാവും.
 

click me!