
അമ്പലപ്പുഴ: ദേശീയപാതയിൽ പുന്നപ്രയിലും പുറക്കാടും ശനിയാഴ്ച പുലർച്ചെ നടന്ന രണ്ട് വ്യത്യസ്ത അപകടങ്ങളിൽ മൂന്നു പേർക്ക് പരിക്ക്. ആരുടെയും നിലഗുരുതരമല്ല. പുന്നപ്ര കാർമൽ എഞ്ചിനിയറിംഗ് കോളേജിന് മുന്നിൽ രാവിലെ ആറോടെ നിയന്ത്രണം തെറ്റിയ ലോറി മറിഞ്ഞാണ് മൂന്നു പേർക്ക് പരിക്കേറ്റത്.
ലോറി ഡ്രൈവർ മേട്ടുപ്പാളയം സ്വദേശി കുത്തുബ്ദ്ദീൻ(49) സൈക്കിൾ യാത്രികനായ പുന്നപ്ര എട്ടുകണ്ടത്തിൽ ജയകുമാർ(64) ലൂണ യാത്രികനായ കുതിരപ്പന്തി ചിറമുറിക്കൽ ആഷിഖ്(57) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തമിഴ്നാട്ടിൽനിന്ന് പച്ചക്കറിയുമായി കൊട്ടാരക്കരയിലേക്ക് പോകുകയായിരുന്ന ലോറി മറ്റൊരുവാഹനത്തെ മറികടക്കുന്നതിനിടയിൽ എതിരെവന്ന ടാങ്കർ ലോറിയിൽ തട്ടി. ഇതോടെ ലോറി ഇടത്തോട്ട് വെട്ടിക്കുന്നതിനിടയിലാണ് റോഡിലൂടെ പോകുകയായിരുന്ന ലൂണയിലും സൈകിളിലും ഇടിച്ച് നിയന്ത്രണംവിട്ട് മറിഞ്ഞത്.
സൈക്കിൾ യാത്രികൻ ജയകുമാർ പത്രവിതരണം നടത്തുന്നതിനിടയിലും ആഷിഖ്, മീൻ എടുക്കാനായി വണ്ടാനത്തേക്ക് പോകുന്നതിനിടയിലുമായിരുന്നു അപകടം. ലോറിയുടെ അമിതവേഗതയാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ പറഞ്ഞു. റോഡിൽ നിരന്ന പച്ചക്കറി മറ്റൊരു വാഹനത്തിലേക്ക് മാറ്റിയതിനുശേഷമാണ് മറിഞ്ഞ ലോറി ഉയർത്തിയത്.
തമിഴ്നാട്ടിൽനിന്ന് കൽക്കരി കയറ്റി കൊച്ചിയിലേക്ക് വരികയായിരുന്ന ലോറി നിയന്ത്രണം തെറ്റി വൈദ്യുത പോസ്റ്റ് ഇടിച്ചുതകർത്ത് ദേശിയപാതയോരത്തെ മരത്തിൽ ഇടിച്ചാണ് പുറക്കാട് അപകടം നടന്നത്. പുലർച്ചെ പുറക്കാട് പഴയങ്ങാടിയിലായിരുന്നു സംഭവം. ആർക്കും പരിക്കില്ല. ഡ്രൈവർ ഉറങ്ങിയതാണ് അപകടകാരണമെന്ന് അമ്പലപ്പുഴ പൊലീസ് പറഞ്ഞു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam