
തിരുവനന്തപുരം: പൊലീസ് എത്തിയാൽ ഭയപ്പെടുത്താനും രക്ഷപ്പെടാനും മുന്തിയ ഇനം നായ്ക്കളെ വീട്ടിൽ വളർത്തി ലഹരി കച്ചവടം. വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന മാരക മയക്കുമരുന്നായ 29 ഗ്രാം എം ഡി എം എ, 72 ഗ്രാം തൂക്കമുളള കഞ്ചാവ്, സ്റ്റാമ്പുകൾ, 900 ഗ്രാം ഹാഷിഷ് ഓയിൽ എന്നിവയുമായി രണ്ടുപേർ പിടിയിലായി.
തിരുവല്ലം മേനിലം മേലേ പാറക്കുന്ന് വീട്ടിൽ അനൂപ്(27), ശ്രീകണ്‌ഠേശ്വരം കൈതമുക്ക് അത്താണിലൈനിൽ ആനയറ കടകംപളളിറോഡിൽ ശ്യാമളാലയം വീട്ടിൽ വിഷ്ണു(29) എന്നിവരെയാണ് നാർക്കോട്ടിക്ക് സെല്ലിന്റെ സ്‌പെഷ്യൽ സംഘത്തിന്റെ സഹായത്തോടെ തിരുവല്ലം പൊലീസ് പിടികൂടിയത്. കൊച്ചുവേളി, വട്ടിയൂർക്കാവ് എന്നിവിടങ്ങളിൽ നിന്ന് മയക്കുമരുന്നുമായി പിടിയിലായവരിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായതെന്ന് പൊലീസ് അറിയിച്ചു.
മയക്കുമരുന്ന് വീട്ടിൽ സൂക്ഷിക്കുന്ന അനൂപ് പൊലീസൊ മറ്റുള്ളവരോ എത്തുന്നത് അറിയാനായി മുന്തിയ ഇനം നായ്ക്കളെയും വളർത്തിയിരുന്നു. ഇയാൾക്കെതിരെ പൂജപ്പുര, സ്റ്റേഷനിൽ മയക്കുമരുന്ന് കേസും കോവളം സ്‌റ്റേഷനിൽ ക്രിമിനൽ കേസുമുണ്ട്. ഇയാളുടെ കൂട്ടാളിയായ വിഷ്ണുവിന്റെ വീട്ടിൽ നിന്ന് മയക്കുമരുന്ന് തൂക്കാനുപയോഗിക്കുന്ന ത്രാസ്, പാക്കിങ് കവറുകൾ എന്നിവയും കണ്ടെടുത്തു.
നാർക്കോട്ടിക് സെൽ എ സി പി സുരേഷ്‌കുമാർ, തിരുവല്ലം എസ് എച്ച് ഒ രാഹുൽ രവീന്ദ്രൻ, എസ് ഐമാരായ അനൂപ്, മനോജ്, മനോഹരൻ, എ എസ് ഐ ഗിരീഷ് ചന്ദ്രൻ, സീനിയർ സി പി ഒ രാജീവ്, ഷിജു, രമ, നാർക്കോട്ടിക് ടീമിലെ എസ്ഐമാരായ യശോധരൻ, അരുൺകുമാർ, എ എസ് ഐ. സാബു, സീനിയർ സി പി ഒമാരാ സജികുമാർ, വിനോദ്, ലജൻ, വിനോദ്, രഞ്ജിത്ത്, സി പി ഒമാരായ ഷിബു, ദീപുരാജ് എന്നിവരാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam