
കോഴിക്കോട്: പ്രായപൂർത്തിയാവാത്ത ദളിത് പെണ്‍കുട്ടിയെ (Minor Dalit girl) കൂട്ടബലാത്സംഗം (Gang rape) ചെയ്ത സംഭവത്തിൽ രണ്ട് പേരെ കൊയിലാണ്ടി പൊലീസ് അറസ്റ്റ് ചെയ്തു. പേരാമ്പ്ര ചേർമലയിൽ വരുൺരാജ് (26), മുയിപ്പോത്ത് ഉരുണി കുന്നുമ്മൽ ശ്യാംലാൽ (26) എന്നിവരാണ് അറസ്റ്റിലായത്. ഫെബ്രുവരി 14 ന് വാലന്‍റൈൻ ദിനത്തിലാണ് സംഭവം. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് വിവിധ സ്ഥലങ്ങളിൽ കൊണ്ട് പോയി പീഡിപ്പിച്ചുവെന്നാണ് കേസ്.
യുവതിക്ക് കഞ്ചാവും മയക്കുമരുന്നും നൽകിയാണ് പീഡനം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. അന്നേ ദിവസം രാവിലെ പോയ യുവതി വൈകീട്ട് അസ്വസ്ഥതയോടെ വരുന്നത് കണ്ട് വീട്ടുകാരാണ് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്നാണ് പീഡനം നടന്നതായി അറിയുന്നത്. ഇപ്പോള്‍ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലുള്ള പെൺകുട്ടി ആരോഗ്യസ്ഥിതി വീണ്ടെടുത്തിട്ടില്ല. വടകര ഡി.വൈ.എസ്.പി. അബ്ദുൾ ഷെറീഫ് എത്തി കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. കുട്ടി നൽകിയ വിവരത്തിൻറെ അടിസ്ഥാനത്തിൽ തന്ത്രപരമായ നീക്കം നടത്തിയാണ് പ്രതികളെ 24 മണിക്കുറിനകം പിടികൂടാൻ കഴിഞ്ഞത്.
സി.ഐ. എൻ.സുനിൽകുമാറിൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. അന്വേഷണ സംഘത്തിൽ എ.എസ്.ഐ.മാരായ പി. പ്രദീപൻ, ഗിരീഷ്, ഒ കെ. സുരേഷ്, പ്രതീഷ് തുടങ്ങിയവരാണുണ്ടായിരുന്നത്. പീഡന സംഘത്തിൽ കൂടുതൽപേർ ഉണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിൽ അന്വേഷണം ഊർജിതമാക്കിയതായി ഡി.വൈ.എസ്.പി .അബ്ദുൾ ഷെറീഫും.സി.ഐ. എൻ.സുനിൽകുമാറും പറഞ്ഞു. പോക്സോ നിയമപ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തത്.
ലൈംഗിക പീഡന കേസിൽ വ്ലോഗർ ശ്രീകാന്ത് വെട്ടിയാറിനെ അറസ്റ്റ് ചെയ്തു
തിരുവനന്തപുരം: ലൈംഗിക പീഡന കേസിൽ വ്ലോഗർ ശ്രീകാന്ത് വെട്ടിയാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളം സെൻട്രൽ പൊലീസാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്ന സാഹചര്യത്തിൽ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ശ്രീകാന്തിനെ പൊലീസ് ജാമ്യത്തിൽ വിട്ടയച്ചു.
കേസിൽ ഒളിവിലായിരുന്ന വ്ലോഗർ ശ്രീകാന്ത് വെട്ടിയാർ ഇന്നലെയാണ് കീഴടങ്ങിയത്. അഭിഭാഷകനൊപ്പം എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിലെത്തിയാണ് കീഴടങ്ങിയത്. ഹൈക്കോടതി നിർദ്ദേശപ്രകാരമാണ് എറണാകുളം സെൻട്രൽ സ്റ്റേഷനിൽ ഹാജരായത്. കേസിൽ ഇദ്ദേഹത്തിന് ഹൈക്കോടതി മുൻകൂർ ജാമ്യം നൽകിയ സാഹചര്യത്തിൽ ശ്രീകാന്തിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയാണെങ്കിൽ ജാമ്യം നൽകണമെന്ന് നിബന്ധനയുണ്ടായിരുന്നു. കൊല്ലം സ്വദേശിയായ യുവതിയാണ് പരാതിക്കാരി. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ പിറന്നാൾ ആഘോഷത്തിനായി വിളിച്ചുവരുത്തി ആലുവയിലെ ഫ്ലാറ്റിൽ വെച്ചും പിന്നീട് കൊച്ചിയിലെ ഹോട്ടൽ മുറിയിൽ വെച്ചും ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നായിരുന്നു യുവതിയുടെ പരാതി.
ആദ്യം സമൂഹ മാധ്യമങ്ങള്‍ വഴിയാണ് പരാതിക്കാരി ശ്രീകാന്തിനെതിരെ മീ ടൂ ആരോപണം ഉന്നയിക്കുന്നത്. പിന്നീട് കോച്ചി സെന്‍ട്രല്‍ സ്റ്റേഷനിൽ പരാതിയും നല്‍കി. എന്നാൽ ബലാത്സംഗ ആരോപണം നിലനിൽക്കില്ലെന്നും യുവതി തന്‍റെ അടുത്ത സുഹൃത്തായിരുന്നെന്നുമാണ് ശ്രീകാന്തിന്റെ വാദം. യുവതിയുടെ പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസാണ് കേസെടുത്തിരുന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam