വിദ്യാര്‍ത്ഥികള്‍ വിവരം കൈമാറി; സ്കൂളുകള്‍ക്ക് സമീപം ലഹരി വസ്തുക്കള്‍ വിറ്റ രണ്ട് പേര്‍ പിടിയില്‍

By Web TeamFirst Published Jun 29, 2019, 10:27 AM IST
Highlights

സ്കൂൾ വിടുന്ന സമയത്ത് അമിത വേഗതയിൽ അപകടകരമായി ബൈക്ക് റേസിംഗ് നടത്തിയ മൂന്ന് പേര്‍ക്കെതിരെയും കേസെടുത്തു. 

തിരുവനന്തപുരം: തിരുവനന്തപുരത്തെ സ്കൂള്‍ പരിസരങ്ങളില്‍ ലഹരി പദാര്‍ത്ഥങ്ങള്‍ വിറ്റ രണ്ട് പേരെ പൊലീസ് പിടികൂടി.  സ്കൂൾ പരിസരങ്ങളിൽ നിന്ന് ലഹരി പദാർത്ഥങ്ങൾ തുടച്ച് നീക്കുന്നതിനായി വിദ്യാർത്ഥികളുമായി ചേർന്ന് കല്ലമ്പലം പൊലീസ് നടപ്പിലാക്കിയ ഓപ്പറേഷൻ സ്റ്റുഡൻസ് സേഫ് പദ്ധതിയുടെ ഭാഗമായാണ് നടപടി. 

പറക്കുളം ജിഎച്ച്എസ്എസിന് സമീപം കട നടത്തിവന്ന അഖിൽ (23), ചിറ്റായിക്കോട് സ്വദേശിയായ ബാബു (60) എന്നിവരെയാണ് വിദ്യാർത്ഥികൾ നൽകിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ അറസ്റ്റ് ചെയ്തത്. 

സ്കൂൾ പരിസരങ്ങൾ കേന്ദ്രീകരിച്ച് കല്ലമ്പലം പൊലീസ് ഇൻസ്പെക്ടർ അനൂപ് ആർ ചന്ദ്രൻ, സബ് ഇൻസ്പെക്ടർ വിനോദ് കുമാർ വി സി എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ നിരോധിത പുകയില ഉൽപ്പന്നങ്ങളായ 250 ഓളം പാക്കറ്റ് ചൈനി ഖൈനി, 50 ഓളം പാക്കറ്റ് ശംഭു, നൂറോളം പാക്കറ്റ് സിഗററ്റ്,  ബീഡി എന്നിവ പിടിച്ചെടുത്തു. 

ഇതിന് പുറമെ സ്കൂൾ വിടുന്ന സമയത്ത് അമിത വേഗതയിൽ അപകടകരമായി ബൈക്ക് റേസിംഗ് നടത്തിയ മൂന്ന് പേര്‍ക്കെതിരെയും കേസെടുത്തു.  നാവായിക്കുളം യതുക്കാട് സ്വദേശി വിപിൻ, മണമ്പൂർ സ്വദേശിയായ സുബി, കല്ലമ്പലം മേനാപ്പാറ സ്വദേശി സഞ്ചു എന്നിവരെയാണ് ബൈക്കുകൾ സഹിതം പിടികൂടിയത്. 

click me!