
പാലക്കാട്: മണ്ണാർക്കാട് വിയ്യക്കുർശ്ശിയിൽ നിന്ന് ജെസിബി മോഷ്ടിച്ച സംഭവത്തിൽ രണ്ടു പേർ അറസ്‌റ്റിൽ. തമിഴ്‌നാട് സേലം തെക്കംപ്പെട്ടി കാർത്തിക്, ദിമാപുരം ചിന്നസേലം പെരിയസ്വാമി എന്നിവരെയാണ് മണ്ണാർക്കാട് പൊലീസ് അറസ്‌റ്റ് ചെയ്‌തത്. ജെസിബിയും മോഷണത്തിന് ഉപയോഗിച്ച കാറും പൊലീസ് പിടിച്ചെടുത്തു.
ബുധനാഴ്‌ച രാത്രിയാണ് വിയ്യക്കുർശ്ശിയിൽ നിർത്തിയിട്ടിരുന്ന മോഷണം പോയത്. തെങ്കര സ്വദേശി അബുവിന്റെതാണ് ജെസിബി. അബു പൊലീസിൽ നൽകിയ പരാതിയിൽ മണ്ണാർക്കാട് പൊലീസ് പ്രത്യേക സ്ക്വാഡ് രൂപീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികൾ വലയിലായത്.
തമിഴ്‌നാട് സ്വദേശികളായ പെരിയ സ്വാമിയും കാർത്തികും മലപ്പുറം മഞ്ചേരിയിലാണ് ജോലി ചെയ്യുന്നത്. തമിഴ്‌നാട്ടിൽ നിന്ന് മലപ്പുറത്തേക്കുള്ള യാത്രയ്ക്കിടെ ജെസിബി വിയ്യക്കുർശ്ശിയിൽ നിർത്തിയിട്ടത് പലതവണ ഇവരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇതോടെ ഇരുവർക്കും നാട്ടിലുള്ള കടം തീർക്കാനായി ജെസിബി മോഷണ പദ്ധതി തയ്യാറാക്കി. മോഷ്‌ടിച്ച ജെസിബി തമിഴ്‌നാട്ടിൽ വാടകയ്ക്ക് നൽകി കടം തീർക്കുകയായിരുന്നു പദ്ധതി. ഇതിനായി മഞ്ചേരിയിൽ നിന്ന് കാർ വാടകയ്ക്ക് എടുത്ത് ഇരുവരും വിയ്യക്കുർശ്ശിയിലെത്തി. ഒരാൾ കാറിലും മറ്റെയാൾ ജെസിബിയിലുമായാണ് തമിഴ്നാട്ടിലേക്ക് കടന്നത്. ജെസിബിയുടെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച സ്‌ഥലങ്ങളിലെല്ലാം കാറിൻ്റെ ദൃശ്യവും കണ്ടതോടെ പൊലീസ് കാറിന്റെ വിവരങ്ങൾ ശേഖരിച്ചു. കാർ മലപ്പുറത്തുള്ളതാണെന്ന് കണ്ടെത്തി. തുടർന്ന് കാറിന്റെ ഉടമയെ വിളിച്ചു വരുത്തി കാർ വാടകയ്ക്ക് എടുത്തവരുടെ വിവരങ്ങൾ ശേഖരിച്ചു. ഇത് പിന്തുടർന്ന് നടത്തിയ അന്വേഷണം കമ്പം തേനിയിലാണ് അന്വേഷണസംഘത്തെ എത്തിച്ചത്.
ഇഷ്ടം കുരുമുളകിനോട്, എത്രയും കടത്തും; പൂട്ട് പൊട്ടിക്കുന്നതിൽ സമാനത, ഒടുവിൽപെട്ടു
ശനിയാഴ്‌ച കമ്പം തേനിയിലെ ഏക്കറുകളോളം വിസ്തൃതിയുള്ള തോട്ടത്തിനടുത്ത് നിർത്തിയിട്ട നിലയിൽ ജെസിബിയും അനുഗമിച്ച കാറും കണ്ടെത്തി. ഇവിടെ നിന്നും കസ്റ്റഡിയിലെടുത്ത പ്രതികളെ ഇന്ന് സ്റ്റേഷനിലെത്തിച്ച് മൊഴി രേഖപ്പെടുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
https://www.youtube.com/watch?v=Ko18SgceYX8
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam