
തിരുവനന്തപുരം: സൈനികരായ സഹോദരങ്ങളെ ആക്രമിക്കാൻ വടിവാളും പെട്രോൾ ബോംബുകളുമായി എത്തിയ സംഘത്തിലെ രണ്ട് പേരെ പൊലീസ് പിടികൂടി. കല്ലറ താപസഗിരി ഹനീഫ മൻസിലിൽ മുഹമ്മദ് സിദ്ദിഖ് (25), കല്ലറ ഉണ്ണിമുക്ക് കൊച്ചുകടയിൽ വീട്ടിൽ ആസിഫ് (27) എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്നും പെട്രോൾ ബോംബുകളും വടിവാളും കണ്ടെടുത്തു. ഇവർക്കൊപ്പം ഉണ്ടായിരുന്ന മറ്റു രണ്ട് പ്രതികൾ ഓടി രക്ഷപ്പെട്ടതായി പൊലീസ് പറഞ്ഞു. കല്ലറ തണ്ണിയം പഞ്ചായത്ത് സ്റ്റേഡിയത്തിന് സമീപം ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം.
കഴിഞ്ഞ ദിവസം രാത്രി 9 മണിയോടെ കല്ലറയിലെ ബാറിൽ വച്ച് തണ്ണിയം സ്വദേശികളും സഹോദരങ്ങളുമായ സൈനികർ, റഫീഖ്, സിദ്ധിക്ക് എന്നിവരും തമ്മിൽ വാക്കേറ്റമുണ്ടായി. തുടർന്ന് ഇരുകൂട്ടരും പാങ്ങോട് സ്റ്റേഷനിൽ പരാതി കൊടുത്തു. പരാതി കൊടുത്ത ശേഷം പുറത്തേക്ക് പോയ ഇരു സംഘങ്ങളും സ്റ്റേഷന് വീണ്ടും വാക്ക് തർക്കമുണ്ടായി. നാട്ടുകാർ കൂടിയതോടെ എല്ലാവരും സ്ഥലം വിട്ടു. തുടർന്ന് രാത്രി 11 മണിയോടെ റഫീഖ്, സിദ്ധിക്ക് ഉൾപ്പെടുന്ന സംഘം തണ്ണിയം പഞ്ചായത്ത് സ്റ്റേഡിയത്തിന് സമീപമുള്ള സൈനികരായ സഹോദരങ്ങളുടെ വീടിനടുത്ത് പെട്രോൾ ബോംബും വടിവാളുമായി എത്തി.
ഇതേ സമയം ഇതുവഴി കടന്ന് പോയ പൊലീസിൻ്റെ നൈറ്റ് പെട്രോൾ സംഘം ഇവരെ കാണുകയും പൊലീസിനെ കണ്ടതോടെ രക്ഷപ്പെടാൻ ശ്രമിച്ച റഫീഖ്, സിദ്ധിക്ക് എന്നിവരെ സാഹസികമായി പിടികൂടുകയുമായിരുന്നു. എസ് എച്ച് ഷാനിഫ്, എസ്ഐ രാജേഷ്, എ.എസ്.ഐ താജുദീൻ, എസ്.സി.പി.ഒ ജുറൈജ്, സിപിഒമാരായ ഹരികൃഷ്ണൻ, ദിനേശ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam