
കൊച്ചി: തൃപ്പൂണിത്തുറ കരിങ്ങാച്ചിറയിൽ വാഹന പരിശോധനക്കിടെ വൻ ലഹരി വേട്ട പിടികൂടി. കാറിൽ കടത്തിയ 480 ഗ്രാം എംഡിഎംഎ ആണ് ഹിൽ പാലസ് പൊലീസ് പിടികൂടിയത്. നഴ്സിംഗ് വിദ്യാർത്ഥി ഉൾപ്പടെ രണ്ട് പേർ അറസ്റ്റിലായി. ഏറ്റുമാനൂർ സ്വദേശി അമീർ മജീദ്(33),ചങ്ങനാശ്ശേരി പെരുന്ന സ്വദേശി വർഷ (22) എന്നിവരാണ് പിടിയിലായത്. ബെംഗളൂരുവിലെ നഴ്സിംഗ് വിദ്യാർത്ഥിനിയാണ് വര്‍ഷ. വാഹന പരിശോധനക്കിടെ പ്രതികൾ പൊലീസിനെ വെട്ടിച്ച് കടന്ന് കളയാൻ ശ്രമിച്ചതോടെ പൊലീസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. സംഘത്തിലുണ്ടായിരുന്ന ഒരാൾ രക്ഷപ്പെട്ടു.
തൃപ്പൂണിത്തുറ കരിങ്ങാച്ചിറയിൽ പൊലീസിന്‍റെ സ്ഥിരം വാഹന പരിശോധനക്കിടെയാണ് സംഭവം. മൂന്നംഗ സംഘം യാത്ര ചെയ്ത കാർ പൊലീസ് നിർത്താൻ ആവശ്യപ്പെട്ടു. എന്നാൽ പരിഭ്രാന്തരായി കാർ മുന്നോട്ടെടുത്തതോടെ ഹിൽപാലസ് പൊലീസ് പിന്തുടർന്നു. ഇരുമ്പനത്തെ കാർ ഷോറൂമിലേക്ക് വാഹനം കടത്തി. മൂന്ന് പേർ ഓടാൻ ശ്രമിച്ചു. പൊലീസെത്തിയതോടെ ഏറ്റുമാനൂർ സ്വദേശി അമീർ മജീദിനെയും ചങ്ങനാശ്ശേരി പെരുന്ന സ്വദേശി വർഷയെയും പിടികൂടി. ഒരാൾ ഓടി രക്ഷപ്പെട്ടു.
അഞ്ച് ഗ്രാമിന് പതിനായിരം രൂപ വരെ വിലയിടുന്ന 480 ഗ്രാം എംഡിഎംഎയാണ് ഇവരിൽ നിന്ന് പിടികൂടിയത്. പിടിയിലായ വർഷ ബെംഗളൂരുവിൽ മൂന്നാം വർഷ നഴ്സിംഗ് വിദ്യാർത്ഥിയാണ്. അറസ്റ്റിലായ അമീർ മജീദ് ഡ്രൈവറാണ്. ഇരുവരും ഇൻസ്റ്റഗ്രാം വഴിയാണ് പരിചയം. സൗഹൃദം പിന്നെ, രാസലഹരി ബെംഗളൂരുവിൽ നിന്ന് നാട്ടിലെത്തിക്കാനുള്ള സംഘ ബലമാക്കി. കൊച്ചിയിൽ സുഹൃത്തിനെ കാണാനെത്തിയെന്നാണ് പ്രതികൾ പൊലീസിന് നൽകിയ മൊഴി. ബെംഗളൂരുവിൽ നിന്ന് രാസലഹരി ശേഖരിച്ച് കൊച്ചി കേന്ദ്രീകരിച്ച് വിവിധ ഇടങ്ങളിൽ ഇവർ എംഡിഎംഎ വിതരണം നടത്തിയെന്നാണ് വിവരം. അറസ്റ്റിലാകാനുള്ള ഏറ്റുമാനൂർ സ്വദേശിക്കായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. പ്രതികളെ കോടതിയിൽ ഹാജരാക്കും.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam