
പാലക്കാട്: പാലക്കാട് വീട്ടിൽ കയറി സ്ത്രീയുടെ സ്വർണ്ണാഭരണവും മൊബൈൽ ഫോണും കവന്ന കേസിലെ പ്രതികൾ അറസ്റ്റിൽ. പേഴംകര ഒലവക്കോട് സ്വദേശി അബ്ദുറഹ്മാൻ എന്ന 'ആന മനാഫ്' (35), താണാവ് ഒലവക്കോട് സ്വദേശി ഷാജൻ (34) എന്നിവരാണ് പാലക്കാട് ടൗൺ സൗത്ത് പൊലീസിന്‍റെ പിടിയിലായത്. ലക്ഷ്മി ഹോസ്പിറ്റലിന്‍റെ സമീപം വാടകക്ക് താമസിക്കുന്ന മാന്നാർ ആലപ്പുഴ സ്വദേശിനി ശ്രീലതയുടെ വീട്ടിൽ കയറി ദേഹോപദ്രവം നടത്തി സ്വർണ്ണവളയും മൊബൈൽ ഫോണും കവർന്ന കേസിലാണ് അറസ്റ്റ്.
അടിപിടി, കൊലപാതക ശ്രമം, കഞ്ചാവ് പിടിച്ചുപറി തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ് അബ്ദുറഹ്മാൻ. ഒരാഴ്ച മുമ്പ് ഗുണ്ടാനിയമ പ്രകാരം ജയിൽശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയതിന് പിന്നാലെയാണ് വീണ്ടും പിടിയിലായത്. രണ്ടാം പ്രതിയായ ഷാജനെതിരെ ലഹരി കേസുണ്ട്. പാലക്കാട് എ.എസ്.പി രാജേഷ് കുമാറിന്‍റെ നിർദ്ദേശ പ്രകാരം പാലക്കാട് സൗത്ത് ഇൻസ്പെക്ടർ വിപിൻകുമാർ എസ് എസ് ഐമാരായ സുനിൽ.എം ഹേമലത. വി, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ശശികുമാർ, രാജീദ്. ആർ, ഷാലു കെഎസ് എന്നിവരാണ് കേസന്വേഷണം നടത്തി പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്‍റ് ചെയ്തു.