
തിരുവനന്തപുരം: വഴിയാത്രക്കാരനെ ആക്രമിച്ച് ഫോണും ബാഗും തട്ടിയെടുത്ത പ്രതികളെ പൊലീസ് പിടികൂടി. ബാലരാമപുരം തലയിൽ സിഎസ്ഐ പള്ളിക്ക് സമീപം കരിംപ്ലാവു വിള പുത്തൻവീട്ടിൽ മണികണ്ഠൻ, പൂഴിക്കുന്ന് എസ്റ്റേറ്റിനു സമീപം താമസിക്കുന്ന ഷാജീർ എന്നിവരാണ് തമ്പാനൂർ പൊലീസിന്‍റെ പിടിയിലായത്. വെള്ളിയാഴ്ചയായിരുന്നു സംഭവം. കോഴിക്കോട് നിന്നും ജോലി കഴിഞ്ഞു തമ്പാനൂരിൽ എത്തി വീട്ടിലേക്ക് പോകാനായി അരിസ്റ്റോ ജംഗ്ഷനിലേക്ക് നടന്നുപോയ തൊളിക്കോട് സ്വദേശി ഉമ്മർഖാന് നേരെയാണ് പാർത്ഥാസ് ടെക്സ്റ്റൈൽസിന് സമീപം വച്ച് ആക്രമണം ഉണ്ടായത്.
ഓട്ടോറിക്ഷയിൽ എത്തിയ പ്രതികൾ ഉമ്മർ ഖാനെ കുത്തി പരിക്കേൽപ്പിച്ച് കയ്യിലിരുന്ന ഫോണും ബാഗും തട്ടിയെടുക്കുകയായിരുന്നു. കൃത്യത്തിന് ശേഷം രക്ഷപ്പെട്ട പ്രതികളെ ഫോർട്ട് അസിസ്റ്റന്‍റ് കമ്മീഷണർ ബിനു കുമാറിന്‍റെ നിർദേശപ്രകാരം തമ്പാനൂർ പൊലീസ് സ്റ്റേഷൻ ചാർജുള്ള കരമന ഇൻസ്പെക്ടർ അനൂപിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. മണികണ്ഠനെ കിഴക്കേക്കോട്ട ഭാഗത്ത് നിന്നും ഷാജീറിനെ പൂഴിക്കുന്ന് ഭാഗത്ത് നിന്നുമാണ് പൊലീസ് പിടികൂടിയത്. മണികണ്ഠൻ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണെന്നും ഷാജീർ സഹായിയാണെന്നും പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam