
തൃശൂർ: കെ.എസ്.ആർ.ടി.സി. ബസിൽ വെച്ച് 34,000 രൂപയടങ്ങിയ പേഴ്സ് മോഷ്ടിച്ച കേസിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ രണ്ട് തമിഴ്നാട് സ്വദേശിനികളെ തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് പൊള്ളാച്ചി സ്വദേശിനികളായ രാജേശ്വരി (30), മാരി (26) എന്നിവരാണ് പിടിയിലായത്. 6-ന് രാവിലെ 11:15-ഓടെ കുട്ടനെല്ലൂരിൽ നിന്ന് കൊടകരയിലേക്ക് വരികയായിരുന്ന പുത്തൂർ പുത്തൻകാട് സ്വദേശിനിയായ 58 വയസ്സുള്ള സ്ത്രീയുടെ 34,000 രൂപ (മുപ്പത്തിനാലായിരം രൂപ) അടങ്ങിയ പേഴ്സാണ് ഇവർ മോഷ്ടിച്ചത്.
അറസ്റ്റിലായ രാജേശ്വരി കളമശ്ശേരി, അങ്കമാലി, തൃക്കാക്കര, കോതമംഗലം പോലീസ് സ്റ്റേഷൻ പരിധികളിലായി നാല് മോഷണക്കേസുകളിൽ പ്രതിയാണ്. മാരി ആലുവ, എറണാകുളം സെൻട്രൽ, തോപ്പുംപടി, കുറുപ്പുംപടി, എടത്തല പോലീസ് സ്റ്റേഷൻ പരിധികളിലായി അഞ്ച് മോഷണക്കേസുകളിലും പ്രതികളാണ്. കൊടകര പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ ദാസ് പി കെ, ജി എസ് ഐ ബിനോയ് മാത്യു, ജി എ എസ് ഐ ഷീബ എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്ത അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.