
മലപ്പുറം: താനൂർ കാളാട് രണ്ട് വിദ്യാർത്ഥികൾ കനാലിൽ മുങ്ങിമരിച്ചു. നിറമരുതൂർ ഷരീഫിന്റെ മകൻ അഷ്മിൽ വെളിയോട്ട് വളപ്പിൽ സിദ്ധീഖിന്റെ മകൻ അജ്നാസ് എന്നിവരാണ് മരിച്ചത്. ഇരുവരും അയൽവാസികളാണ്. കൂട്ടുകാർക്കൊപ്പം കനാലിൽ കുളിക്കുന്നതിനിടെ ഇരുവരും മുങ്ങി താഴുകയായിരുന്നു. നാട്ടുകാർ ഉടൻ തന്നെ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ തിരൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
എറണാകുളം കാലടിയിൽ നിന്ന് മറ്റൊരു ദുരന്ത വാർത്തയും ഇന്നെത്തി. ഭക്ഷണം തൊണ്ടയിൽ കുടുങ്ങി ഒരു വയസുകാരി മരിച്ചതാണത്. കാലടി കൈപ്പട്ടൂർ സ്വദേശി ഷിന്റോ ജോസിന്‍റെ ഇരട്ടക്കുട്ടികളിലൊരാളായ ഹെലനാണ് മരിച്ചത്. കുറുക്ക് കൊടുക്കുന്നതിനിടെ കുട്ടിയുടെ തൊണ്ടയിൽ കുടുങ്ങുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. വിദേശത്തുള്ള കുട്ടിയുടെ പിതാവ് ഷിന്‍റോ എത്തിയശേഷം സംസ്കാരം നാളെ കൈപ്പട്ടൂർ വ്യാകുലമാത പള്ളി സെമിത്തേരിയിൽ നടക്കും.
Read more: മധു കൊലക്കേസ്: അഭിഭാഷകരുടെ തർക്കം, ആവർത്തന ചോദ്യങ്ങളിൽ പരിഭവം പറഞ്ഞ് സാക്ഷി, കോടതി നടപടികൾ ഇങ്ങനെ...
അതേസമയം,കൂടൽമാണിക്യ ക്ഷേത്രക്കുളത്തിൽ കുളിക്കാൻ ഇറങ്ങിയ ചലച്ചിത്ര പ്രവർത്തകൻ മുങ്ങി മരിച്ചു. കാരുകുളങ്ങര സ്വദേശി ദീപു ബാലകൃഷ്ണൻ ആണ് മരിച്ചത്. നാല്പത്തി ഒന്ന് വയസായിരുന്നു. രാവിലെ അഞ്ച് മണിക്ക് വീട്ടിൽ നിന്ന് കുളിക്കാൻ പോയതായിരുന്നു ദീപു. ഏറെ നേരെ കഴിഞ്ഞും തിരിച്ചെത്താത്തതിനെ തുടർന്ന് വീട്ടുകാരും അയൽവാസികളും അന്വേഷിച്ചിറങ്ങിയപ്പോഴാണ് കുളക്കടവിൽ വസ്ത്രവും, ചെരിപ്പും കണ്ടെത്തിയത്. വിവരമറിയിച്ചതിനെ തുടര്‍ന്ന് എത്തിയ ഫയര്‍ഫോഴ്‌സ് യൂണിറ്റിന്റെ പരിശോധനയില്‍ മൃതദേഹം കണ്ടെത്തുക ആയിരുന്നു.
അസോസിയേറ്റ് ഡയറക്ടറായും അസിസ്റ്റന്റ് ഡയറക്ടറായും പ്രവര്‍ത്തിച്ച ആളാണ് ദീപു. ഇദ്ദേഹം ഒരു സിനിമയിലും അഭിനയിച്ചിട്ടുണ്ട്. 'ഉുറുമ്പുകള്‍ ഉറങ്ങാറില്ല' എന്ന സിനിമയില്‍ അസിസ്റ്റന്റ് ഡയറക്ടറായി പ്രവര്‍ത്തിച്ചു. ഈ ചിത്രത്തില്‍ തന്നെയാണ് ഒരു കഥാപാത്രത്തെ അവതരിപ്പിച്ചതും. 'വണ്‍സ് ഇന്‍ മൈന്‍ഡ്', 'പ്രേമസൂത്രം' എന്നീ സിനിമകളുടെ അസോസിയേറ്റ് ഡയറക്ടര്‍ കൂടിയാണ് ദീപു ബാലകൃഷ്ണൻ. അകാലത്തില്‍ പൊലിഞ്ഞ പ്രിയ സഹപ്രവര്‍ത്തകന് അനുശോചനം അറിയിച്ചു കൊണ്ട് സിനിമയുടെ മുന്നിലും പിന്നിലും പ്രവര്‍ത്തിക്കുന്ന നിരവധി പേരാണ് രംഗത്തെത്തുന്നത്.