കണ്ണമംഗലത്ത് രണ്ടു പേര്‍ക്ക് ജപ്പാന്‍ മസ്തിഷ്‌കജ്വരം; അതീവ ജാഗ്രത, കൊതുക് പ്രജനന കേന്ദ്രങ്ങള്‍ നശിപ്പിക്കാൻ നടപടി

Published : May 03, 2026, 04:08 PM IST
 Japanese Encephalitis

Synopsis

മലപ്പുറം കണ്ണമംഗലം പഞ്ചായത്തില്‍ രണ്ടു സ്ത്രീകള്‍ക്ക് ജപ്പാന്‍ മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു, ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. കൊതുകിന്റെ പ്രജനന കേന്ദ്രങ്ങള്‍ നശിപ്പിക്കാനും വാക്സിനേഷന്‍ വ്യാപകമാക്കാനും ആരോഗ്യ വകുപ്പ് നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. 

മലപ്പുറം: ജപ്പാന്‍ മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ച കണ്ണമംഗലം പഞ്ചായത്തില്‍ രണ്ടു പേര്‍ക്ക് അസുഖം ബാധിച്ചു. അറുപതും എഴുപതും വയസ്സുള്ള രണ്ടു സ്ത്രീകള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ ഒരാള്‍ സുഖം പ്രാപിച്ച് വീട്ടില്‍ വിശ്രമിക്കുകയാണ്. ഒരാള്‍ ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ തുടരുകയാണ്. 17,  21 വാര്‍ഡുകളിലാണ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ തന്നെ പഞ്ചായത്ത് ഭരണ സമിതിയുടെയും ആരോഗ്യ വകുപ്പിന്റെയും നേതൃത്വത്തില്‍ ഈ വീടിന്‍റെ അര കിലോമീറ്റര്‍ ചുറ്റളവില്‍ പനി സര്‍വേ നടത്തിയിരുന്നു.

കൊതുകിലൂടെ പകരുന്ന രോഗമായതിനാല്‍ കൊതുകിന്‍റെ പ്രജനന കേന്ദ്രങ്ങള്‍ നശിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളും ശക്തിപ്പെടുത്തിയിട്ടുണ്ട്. കക്കൂസ് സ്ലാബിന് വിടവുകള്‍ ഇല്ല എന്ന് ഉറപ്പാക്കാനും ഗ്യാസ് പൈപ്പില്‍ നെറ്റ് സ്ഥാപിക്കാനും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കി. പ്രദേശത്തെ വെള്ളക്കെട്ടുകള്‍ ഒഴിവാക്കാന്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. വാര്‍ഡ് മെംബര്‍മാരായ കെ.ടി. കുഞ്ഞാലസന്‍, കെ. അബ്ദുറഹ്‌മാന്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അതുല്‍ ദേവ്, വാളക്കുട സബ് സെന്ററിലെ ആശ വര്‍ക്കര്‍മാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് ശുചീകരണം നടന്നത്.

ജില്ല വെക്റ്റര്‍ കണ്‍ട്രോള്‍ യൂനിറ്റിന്റെയും എന്‍ഡമോളജിസ്റ്റിന്റെയും നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ പ്രദേശത്ത് രോഗാണുക്കളെ വഹിക്കുന്ന കൊതുകുകളുള്ളതായി കണ്ടെത്തിയിട്ടുണ്ട്. പ്രദേശത്ത് കൊതുകുകള്‍ പെരുകുന്ന രീതിയില്‍ തോട്ടശ്ശേരിയറ പ്രദേശത്ത് ജുമാ മസ്ജിദിനു പിറകിലായി വലിയ കുളമുള്ളത് ആശങ്ക പരത്തുന്നതാണെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. കുളത്തിന്‍റെ ഉടമസ്ഥാവകാശം സംബന്ധിച്ച് വര്‍ഷങ്ങളായി തര്‍ക്കം നിലനില്‍ക്കുന്നതിനാല്‍ വൃത്തിയാക്കാന്‍ കഴിയുന്നില്ല. കൊതുകിലൂടെ പകരുന്ന വെസ്റ്റ് നൈല്‍ എന്ന രോഗം പിടിപെട്ട് കഴിഞ്ഞ വര്‍ഷം 24 വയസ്സുള്ള യുവതി മരിച്ചിരുന്നു. ഇതിന്റെ രണ്ടു കിലോമീറ്റര്‍ ചുറ്റളവിലായിട്ടാണ് ജപ്പാന്‍ ജ്വരം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ബ്ലോക്ക് സാമൂഹിക ആരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫിസര്‍ ഡോ. മേനക വാസുദേവ്, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ. രാജന്‍, എപ്പിഡെമിയോലജിസ്റ്റ് വി ശ്രീഷ്മ സ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. വാര്‍ഡ് മെംബര്‍ നെടുമ്പള്ളി സൈതലവി, പബ്ലിക് ഹെല്‍ത്ത് നഴ്സ് പി എം മിനി, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സി. രഞ്ജു, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് ബില്‍ഹാറാണി എന്നിവരുടെയും ആശാ വര്‍ക്കര്‍മാരുടെയും നേതൃത്വത്തില്‍ ഇവിടെയും ആരോഗ്യ ജാഗ്രത പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നുണ്ട്.

ജപ്പാന്‍ ജ്വരം ബാധിച്ച പ്രദേശങ്ങളിലെ നിലവിലെ സ്ഥിതി അതിഗുരുതരമാണെന്നും ഈ മാസം ഏഴിനു നടക്കുന്ന പഞ്ചായത്ത് ഭരണ സമിതി യോഗത്തില്‍ പകര്‍ച്ചവ്യാധി വ്യാപനവും തോട്ടശ്ശേരിയറയിലെ കുളം വൃത്തിയാക്കുന്ന കാര്യവും പ്രത്യേക അജണ്ടയായി ചര്‍ച്ച ചെയ്യുമെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സമീറ പുളിക്കല്‍ അറിയിച്ചിട്ടുണ്ട്. കുളത്തിന്റെ അവകാശത്തര്‍ക്കവുമായി ബന്ധപ്പെട്ട് ഇരുവശത്തുമുള്ള ആളുകളെയും ഗ്രാമപഞ്ചായത്ത് വിളിച്ചുകൂട്ടികുളം വൃത്തിയാക്കുന്ന കാര്യം ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുമെന്നും പ്രസിഡന്‍റ് പറഞ്ഞു. കണ്ണമംഗലത്തെ പ്രത്യേക സാഹചര്യത്തില്‍ ജപ്പാന്‍ ജ്വരത്തിനെതിരെ നല്‍കുന്ന വാക്സിനേഷന്‍ വ്യാപകമാക്കുമെന്ന് ജില്ലാ ഡെപ്യൂട്ടി ഡി എം ഒയും സര്‍വൈലന്‍സ് ഓഫിസറുമായ ഡോ. സി ഷുബിന്‍ അറിയിച്ചു. ജെ ഇ വാക്സിനേഷനിലൂടെ ഈ രോഗത്തെ ഫലപ്രദമായി പ്രതിരോധിക്കാന്‍ കഴിയുമെന്നും ഹോട്ട്‌സ്‌പോട്ട് എന്ന നിലയില്‍ പരിശോധന പരിഗണിച്ചുകൊണ്ടുതന്നെ ഇവിടെ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. കുളം വൃത്തിയാക്കലും ചില കെട്ടിടങ്ങളില്‍ നിലനില്‍ക്കുന്ന മലിനീകരണ പ്രശ്നങ്ങളും പരിഹരിച്ചാല്‍ ആശങ്ക പുലര്‍ത്തേണ്ട സാഹചര്യം ഇല്ലെന്ന് കുടുംബാരോഗ്യകേന്ദ്രം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എം എന്‍ രജിത് കുമാര്‍ അറിയിച്ചു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പരിക്കേറ്റത് കുട്ടികളുൾപ്പെടെ 10 വയസിൽ താഴെയുള്ള കുട്ടികളുൾപ്പെടെ 8 പേ‍‌ർക്ക്; പരപ്പനങ്ങാടിയില്‍ തെരുവുനായ ആക്രമണം
ആക്രിക്കടയിൽ 98 ചാക്കുകളിലായി സൂക്ഷിച്ചത് 4625 പാക്കറ്റ് നിരോധിത പുകയില ഉല്‍പന്നങ്ങൾ; രണ്ടു പേർ പിടിയിൽ