
കോഴിക്കോട്: കോഴിക്കോട് കുന്ദമംഗലത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ മൂന്ന് പേര്‍ മരിച്ചു. കടവിൽ മുങ്ങിത്താഴ്ന്ന ഒരാളുടെ സ്ഥിതി ഗുരുതരമാണ്. പൊയ്യ പുളിക്കമണ്ണില്‍ കടവിലായിരുന്നു അപകടം. കാരിപ്പറമ്പത്ത് മിനി (48), കാരിപറമ്പത്ത് ആതിര (28), അദ്വൈത് (12) എന്നിവരാണ് മരിച്ചത്. കുഴിമണ്ണയില്‍ സിനൂജ (30) മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
പൊയ്യ പുളിക്കമണ്ണ കടവിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു നാലുപേരും. എന്നാൽ അപ്രതീക്ഷതമായി ഇവർ മുങ്ങിത്താഴ്ന്നു. നാട്ടുകാരടക്കമുള്ളവർ ഉടൻ തന്നെ രക്ഷാപ്രവർത്തനം ആരംഭിച്ചു. പിന്നീട് ഫയർ ഫോഴ്സും സ്ഥലത്തെത്തി. രണ്ട് പേരെ നാട്ടുകാരും രണ്ട് പേരെ ഫയര്‍ ഫോഴ്സും പുഴയില്‍ നിന്ന് പുറത്തെടുത്ത് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും സിനൂജയെ ഒഴികെ മൂന്ന് പേരുടേയും ജീവന്‍ രക്ഷിക്കാനായില്ല.
അപകടം ഇപ്രകാരം
അദ്വൈതിന്റെ വീട്ടില്‍ വിരുന്നിനെത്തിയതായിരുന്നു സിന്ധുവും ആതിരയും. വൈകീട്ട് എല്ലാവരും ചേര്‍ന്ന് പൊയ്യ കടവില്‍ കുളിക്കാനായി പോയതായിരുന്നു. ഇതിനിടെ അദ്വൈത് പുഴയില്‍ മുങ്ങിപ്പോയി. രക്ഷിക്കാനായി ഇറങ്ങിയ ആതിരയും സിന്ധുവും ഷിനിജയും അപകടത്തില്‍പ്പെടുകയായിരുന്നു. അദ്വൈതിന്റെ കുടുംബം രണ്ട് വര്‍ഷം മുമ്പ് മാത്രമാണ് ഇവിടെ താമസമാക്കിയത്. അതുകൊണ്ടുതന്നെ പുഴയെ കുറിച്ച് കുടുംബത്തിന് ധാരണയുണ്ടായിരുന്നില്ല. ഇതാണ് അപകടത്തിലേക്ക് നയിച്ചത്. കരയിലുണ്ടായിരുന്ന, ആതിരയുടെ ആറ് വയസുള്ള കുട്ടിയും, അദ്വൈതിന്റെ സഹോദരിയും മാത്രമാണ് ആ സമയം കരയിൽ ഉണ്ടായിരുന്നത്. ഇവരുടെ കരച്ചില്‍ കേട്ടാണ് നാട്ടുകാര്‍ അപകടം ശ്രദ്ധിക്കുന്നത്. അപ്പോഴേക്കും അരമണിക്കൂറോളം പിന്നിട്ടിരുന്നു. ഇതിനിടയില്‍ ഷിനിജയെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിക്കാന്‍ സാധിച്ചു. മറ്റു മൂന്നുപേരും ഇതിനോടകം തന്നെ മരിച്ചിരുന്നു. മൂന്ന് പേരുടെയും മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നാളെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം വീട്ടിലെത്തിച്ച് സംസ്‌കരിക്കും.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam