
കോഴിക്കോട്: കരിപ്പൂര്‍ വിമാനാപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 20 ലക്ഷം രൂപയുടെ ധനസഹായവുമായി പ്രവാസി വ്യവസായി. യുഎഇയിലെ അല്‍ ആദില്‍ ട്രേഡിങ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ. ധനഞ്ജയ് ദത്താര്‍ ആണ് വിമാന അപകടത്തില്‍പ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് സഹായവുമായി എത്തിയിരിക്കുന്നത്. ഇവര്‍ക്കുവേണ്ടി 20 ലക്ഷം രൂപ നീക്കിവെക്കുമെന്നും ഈ ദുര്‍ഘടഘട്ടത്തില്‍ അവരെ സഹായിക്കേണ്ടത് തന്റെ കടമയാണെന്ന് കരുതുന്നതായും അദ്ദേഹം പറഞ്ഞു.
നഷ്ടപ്പെട്ട ജീവന് പകരമാവില്ല ധനസഹായം. എങ്കിലും സാമ്പത്തികമായി ബുദ്ധിമുട്ടുന്ന കുടുംബങ്ങള്‍ക്ക് ചെറിയൊരു ആശ്വാസമാകും ഇതെന്ന് കരുതുന്നു. അപകടത്തില്‍ മരിച്ചവരില്‍ ഇന്ത്യൻ എയർഫോഴ്സ് ഓഫിസറായ ദീപക് വസന്ത് സാഠേയും ഉള്‍പ്പെടുന്നു. എന്റെ പിതാവ് മഹാദേവ് ദത്താറും ഇന്ത്യൻ എയർഫോഴ്സ് ഓഫിസറായിരുന്നു. അതിനാല്‍ തന്നെ, അദ്ദേഹത്തിന്റെ കുടുംബത്തിന്റെ വികാരം എനിക്ക് മനസ്സിലാക്കാന്‍ കഴിയുമെന്ന് മഹാരാഷ്ട്രക്കാരനായ ദത്താര്‍ പറഞ്ഞു.
ജോലി നഷ്ടപ്പെട്ടവരാണ് വിമാനത്തിലുണ്ടായിരുന്നവരില്‍ ഏറെയും. ഇവരുടെ കുടുംബങ്ങള്‍ സാമ്പത്തികമായി ഏറെ പ്രതിസന്ധി നേരിടുന്നവരാണ്. അവരുടെ കുടുംബത്തെ ചെറിയ രീതിയിലെങ്കിലും സഹായിക്കാനാണ് ഈ തുക നല്‍കുന്നത്. സഹായം അര്‍ഹരായവരുടെ കൈകളില്‍ എത്തിച്ചേരുന്നുവെന്ന് ഉറപ്പിക്കാന്‍ എയര്‍ ഇന്ത്യ അധികൃതരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് മഹാമാരി കാരണം വിദേശത്ത് കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനായി നേരത്തെ ദത്താര്‍ 10 ലക്ഷം ദിര്‍ഹം നല്‍കിയിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam