
തിരുവനന്തപുരം: പാറശാലയിൽ 7 മാസം ഗർഭിണിയായ യുവതിയ്ക്ക് പൊളളലേറ്റ് ഗർഭസ്ഥ ശിശു മരിച്ചു. പാറശ്ശാല മുര്യങ്കര സ്വദേശിയായ അജയ് പ്രകാശിന്‍റെ ഭാര്യ അരുണിമ (27) യെയാണ് തീ പൊള്ളലേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഒരാഴ്ച മുമ്പ് വീടിനുള്ളിൽ ആണ് സംഭവം. ശരീരത്തിൽ മണ്ണെണ്ണ വീണ് തീ പൊള്ളലേറ്റ നിലയിലായിരുന്നു അരുണിമയെ കണ്ടെത്തിയത്.
സൈനികനായ ഭർത്താവ് അജയ് പ്രകാശ് അവധി കഴിഞ്ഞ് തിരികെ പോകാനിരിക്കെയാണ് സംഭവം. സംഭവ സമയം വീട്ടിൽ മാറ്റാരും ഇല്ലായിരുന്നെന്ന് പൊലീസ് പറയുന്നു. ജോലി സ്ഥലത്ത് അജയ് പ്രകാശിന്‍റെ കൂടെയായിരുന്ന അരുണിമ ഈ അവധിക്കാണ് പാറശാലയിൽ എത്തിയത്. ഇരുവർക്കും ഇടയിൽ കുടുംബ പ്രശ്നങ്ങൾ ഒന്നും ഇല്ലെന്നാണ് അറിയുന്നത്. സമീപത്തെ സ്വകാര്യ ആശുപത്രിയിലാണ് അരുണിമയെ ആദ്യം എത്തിച്ചത് തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
അരുണിമയ്ക്ക് അറുപത് ശതമാനം പൊള്ളലേറ്റതായാണ് ഡോക്ടർമാർ പറയുന്നത്. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലുള്ള അരുണിമയുടെ ഗർഭസ്ഥ ശിശു മരിച്ചുവെങ്കിലും പുറത്തെടുക്കാൻ കഴിയാത്ത സാഹചര്യമാണുള്ളതെന്നും ഡോക്ടര്‍മാര്‍ പറയുന്നു. ആശുപത്രിയിൽ നിന്ന് വിവരം നൽകിയത് അനുസരിച്ച് പാറശാല പൊലീസ് സംഭവം നടന്ന പാറശാലയിലെ വീട് സീൽ ചെയ്തിരിക്കുകയാണ്. തുടർന്ന് മജിസ്ട്രേറ്റിന്‍റെ സാനിധ്യത്തിൽ പെൺകുട്ടിയുടെ രഹസ്യമൊഴി പൊലീസ് രേഖപ്പെടുത്തി. ഭർത്താവിനെ ഭയപ്പെടുത്താൻ വേണ്ടി ചെയ്തത് എന്നാണ് പെൺകുട്ടി മൊഴി നൽകിയിരിക്കുന്നത് എന്നാണ് അറിയാൻ കഴിയുന്നത്. സംഭവത്തിൽ ദുരൂഹത ഉണ്ടെന്ന് അരുണിമയുടെ ബന്ധുക്കൾ ആരോപിക്കുന്നുണ്ടെങ്കിലും സംഭവത്തിൽ പെൺകുട്ടിയുടെ ബന്ധുക്കളിൽ നിന്ന് പരാതി ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam