'പ്രകൃതിയെ നശിപ്പിക്കരുത് മക്കളേന്ന് പറഞ്ഞു, പ്രകൃതിയെ സംരക്ഷിച്ചു, അവരെ പ്രകൃതി തന്നെ കൊണ്ടുപോയി'

Published : Aug 03, 2024, 03:23 PM ISTUpdated : Aug 03, 2024, 06:55 PM IST
'പ്രകൃതിയെ നശിപ്പിക്കരുത് മക്കളേന്ന് പറഞ്ഞു, പ്രകൃതിയെ സംരക്ഷിച്ചു, അവരെ പ്രകൃതി തന്നെ കൊണ്ടുപോയി'

Synopsis

പ്രകൃതിയെക്കുറിച്ചും പ്രകൃതി സംരക്ഷണത്തെക്കുറിച്ചും ഓരോ വിദ്യാർത്ഥിയെയും പഠിപ്പിച്ച അധ്യാപകർ കൂടിയായിരുന്നു ഇവർ. 

കൽപറ്റ: ഉരുൾപൊട്ടൽ തകർത്തുകളഞ്ഞ വെള്ളാർമല ജി വി എച്ച് എസ് എസ് സ്കൂളിലേക്ക് ഇന്ന് ഉണ്ണിക്കൃഷ്ണൻ മാഷ് ഇന്ന് വീണ്ടുമെത്തി. 17 വർഷമായി ഈ സ്കൂളിലെ മലയാളം മാഷാണ് ഇദ്ദേഹം. ഈ സ്കൂളിലെ അമ്പതോളം വിദ്യാർത്ഥികളെ നഷ്ടപ്പെട്ടതായാണ് വിവരം. പ്രിയപ്പെട്ട കുട്ടികളെ നഷ്ടപ്പെട്ടതിന്റെ ഞെട്ടലിലും വേദനയിലുമാണ് ഇവിടുത്തെ ഓരോ അധ്യാപകരും. പ്രകൃതിയെക്കുറിച്ചും പ്രകൃതി സംരക്ഷണത്തെക്കുറിച്ചും ഓരോ വിദ്യാർത്ഥിയെയും പഠിപ്പിച്ച അധ്യാപകർ കൂടിയായിരുന്നു ഇവർ. 

...................

Also Read: അവിശ്വസനീയമായ രക്ഷപ്പെടല്‍, എന്നിട്ടും ഉണ്ണികൃഷ്ണന്‍ ചൂരല്‍മലയിലേക്ക് തന്നെ തിരിഞ്ഞോടി!
...................

 

'ഞങ്ങൾക്ക് ഇത് വിശ്വസിക്കാൻ പറ്റുന്നില്ല. ഞങ്ങളൊരുപാട് സ്നേഹിച്ച് വളർത്തിയ മക്കളാണ്. നമ്മള് പ്രതീക്ഷിക്കാത്ത ഈ കാഴ്ചകൾ കാണുമ്പോൾ വളരെയധികം സങ്കടമുണ്ട്.' അധ്യാപകരിലൊരാളുടെ വാക്കുകളിങ്ങനെ. ''ഈ ലോകത്ത് നന്മയുള്ളവരൊക്കെ മരിച്ചു പോകും. തിന്മയുള്ളോരൊക്കെ ജീവിക്കട്ടെ. എനിക്കൊന്നും പറയാനില്ല. പ്രകൃതിയെ നശിപ്പിക്കരുത് മക്കളേന്ന് പറഞ്ഞ്. പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങളൊക്കെ നടത്തിയ മക്കളാണ്. അവരെ പ്രകൃതി തന്നെ കൊണ്ടുപോയി. ഇതൊരു സ്വർ​ഗമായിരുന്നു. എനിക്കൊന്നും പറയാനില്ല.'' പൊട്ടിക്കരഞ്ഞു കൊണ്ടായിരുന്നു ഉണ്ണിക്കൃഷ്ണൻ മാഷിന്റെ പ്രതികരണം. കുഞ്ഞുങ്ങളെ മക്കളായി കണ്ട് സ്നേഹിച്ച്, പഠിപ്പിച്ച ഒരു കൂട്ടം അധ്യാപകരാണ്, കണ്ണീരോടെ നെഞ്ചു തകർന്ന് വയനാട്ടിലെത്തിയത്.

ജിവിഎച്ച്എസ്എസ് വെള്ളാർമല അമ്പലപ്പുഴക്കാരൻ ഉണ്ണിക്കൃഷ്ണന് വെറുമൊരു തൊഴിലിടമായിരുന്നില്ല. പതിനെട്ടാണ്ട് ആ സ്കൂളിലായിരുന്നു ജീവിതം. അവിടുത്തെ കുട്ടികളായിരുന്നു എല്ലാമെല്ലാം. പ്രകൃതിയോടിണങ്ങി ജീവിക്കണമെന്ന് തന്നെയാണ് കുട്ടികളെ പഠിപ്പിച്ചതും. സ്കൂളിലെ 50 വിദ്യാർത്ഥികളെ ഉരുൾ കൊണ്ടുപോയെന്നാണ് അധ്യാപകരുടെ ഏകദേശ കണക്ക്. 

ഉണ്ണിമാഷിന്റെ അതേ മാനസികാവസ്ഥയിലാണ് സ്കൂളിലെ മറ്റധ്യാപകരും. സ്കൂളിനടുത്തൊരു ചെറു കെട്ടിടത്തിൽ തന്നെയായിരുന്നു ഉണ്ണി മാഷിന്റെ താമസം. കുടുംബത്തിലെ ഒരു മരണവാർത്തയറിഞ്ഞ് നാട്ടിൽ പോയ സമയത്താണ് ഉരുൾപൊട്ടിയത്. തകർന്ന കെട്ടിടം മറ്റൊരിടത്ത് വീണ്ടും ഉയരും. ക്ലാസുകൾ വീണ്ടും തുടങ്ങും. പക്ഷേ നഷ്ടമായതിന് പകരമാകാനും മനസിനേറ്റ മുറിവുണക്കാനും അത് മതിയാകാതെ വരും. 
 

 

PREV
Read more Articles on
click me!

Recommended Stories

അടച്ചിട്ട വീട്ടിൽ യുവാവിന്റെ മൃതദേഹം, 21 വയസ്സുകാരന്റെ മരണം കൊലപാതകമെന്ന് സംശയം
കൊല്ലം കടയ്ക്കലിലെ അരിഷ്ടക്കടയിൽ സ്ഥിരമായെത്തി അരിഷ്ടം കുടിക്കുന്ന സിനു, നവംബർ 15 ന് കുടിശ്ശിക ചോദിച്ചതിന് തലയ്ക്കടിച്ചു; സത്യബാബു മരണപ്പെട്ടു