
ഗുരുവായൂര്‍: പ്രധാനമന്ത്രിക്കൊപ്പമുള്ള ഗുരുവായൂര്‍ ദര്‍ശന സായൂജ്യത്തില്‍ ' അമ്മ ഒപ്പമുണ്ടായിരുന്നെങ്കിലെന്ന് ' വി മുരളീധരന്‍റെ വികാര നിര്‍ഭരമായ ഫേസ് ബുക്ക് കുറിപ്പ്. കേന്ദ്ര സഹമാന്ത്രിയായശേഷം ആദ്യമായാണ് വി.മരളീധരന്‍ പ്രധാനമന്ത്രിക്കൊപ്പം ഗുരുവായൂര്‍ ദര്‍ശനത്തിനെത്തുന്നത്. ഉണ്ണിക്കണ്ണന്‍റെ ദര്‍ശന വേളയില്‍ അമ്മയും ഒപ്പമുണ്ടായിരുന്നെങ്കിലെന്ന് വി മുരളീധരന്‍ ആഗ്രഹിക്കുന്നു.
കുട്ടികളില്ലാതിരുന്നതിനെ തുടര്‍ന്ന് അമ്മ മൂന്ന് വര്‍ഷം ഗുരുവായൂര്‍ നടയില്‍ പ്രാര്‍ത്ഥിച്ചതിന്‍റെ ഫലമായാണ് താന്‍ ജനിച്ചത്. ആദ്യമായി ചോറൂണ് കിട്ടിയതും ഈ നടയില്‍ നിന്ന്. ഇന്ന് മറ്റൊരു പ്രാര്‍ത്ഥപോലെ പ്രധാനമന്ത്രിക്കൊപ്പം ഈ നടയില്‍ നില്‍ക്കുമ്പോള്‍ അമ്മ ഒപ്പമുണ്ടായിരുന്നെങ്കിലെന്ന് ആഗ്രഹിക്കുകയാണ്..
ഒരു പക്ഷേ അമ്മ ആഗ്രഹിച്ചിരിക്കുക... "ഉണ്ണികൃഷ്‌ണന്‍ മനസ്സില്‍ക്കളിക്കുമ്പോള്‍, ഉണ്ണികള്‍ മറ്റു വേണമോ മക്കളായ്?" എന്ന പൂന്താനത്തിന്‍റെ ജ്ഞാനപ്പാനയിലെ വരികളായിരിക്കുമെന്നും വി മുരളീധരന്‍ എഴുതുന്നു. എല്ലാ മാസവും മുടങ്ങാതെയുള്ള ഗുരുവായൂരപ്പ ദര്‍ശനം. ജീവിത പങ്കാളിയെ താലിചാര്‍ത്തിയതും ഈ നടയില്‍ വച്ച്. ഇന്നിപ്പോള്‍ പ്രധാനമന്ത്രിക്കൊപ്പം. ഇനിയും ഈ ജീവിതത്തില്‍ കരുത്തായി കണ്ണനുണ്ടാകട്ടെയെന്ന പ്രര്‍ത്ഥനയോടെ വി മുരളീധരന്‍ തന്‍റെ കുറിപ്പ് നിര്‍ത്തുന്നു.
വി മുരളീധരന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം :
കണ്ണനു നേർന്നുണ്ടായ ജന്മം.
"ഉണ്ണികൃഷ്‌ണന്‍ മനസ്സില്‍ക്കളിക്കുമ്പോള്‍
ഉണ്ണികള്‍ മറ്റു വേണമോ മക്കളായ്?"
എന്നമ്മ ആശ്വസിച്ചു കാണും. മൂന്നു വർഷത്തിനു ശേഷം, പ്രാർത്ഥനകൾക്ക് ഫലമായി, കണ്ണന് നേർന്ന് അമ്മയ്ക്ക് ലഭിച്ചതാണു ഞാൻ എന്ന് അമ്മ പറയുമായിരുന്നു. നാവിലേക്ക് ആദ്യമായെത്തിയ ചോറുരുളയും ഈ നടയിൽ നിന്ന്...
എല്ലാ മാസവും മുടങ്ങാതെയുള്ള ഗുരുവായൂരപ്പനെ തൊഴൽ ...
പിന്നീട് ജീവിത പങ്കാളിക്ക് താലിചാർത്തിയതും ഈ നടയിൽ, കണ്ണന്റെ മുൻപിൽ.
ഇന്ന് പ്രധാനമന്ത്രിക്കൊപ്പം നടയിൽ തൊഴുതിറങ്ങുമ്പോൾ മനസ്സ് മന്ത്രിക്കുന്നു;
അമ്മയുണ്ടായിരുന്നെങ്കിൽ...!
ജീവിത പന്ഥാവിൽ കരുത്തായി കണ്ണനുണ്ടാകട്ടെ എന്നും...
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam