പിന്നോട്ട് ഉരുണ്ട ബസ് ഡ്രൈവർ സംരക്ഷണ ഭിത്തിയിൽ ഇടിപ്പിച്ച് നിർത്തിയതിനാൽ നൂറ്റി അറുപതോളം യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. മറ്റൊരു ബസ് കേടായതിനെ തുടർന്നാണ് പ്രിയദർശിനി ബസിൽ ആളുകൾ തിങ്ങിനിറഞ്ഞത്.

കോഴിക്കോട്: അമിതമായി യാത്രക്കാർ കയറിയതോടെ കോഴിക്കോട് കുറ്റ്യാടി ചുരത്തിൽ കെഎസ്ആ‍ർടിസി പ്രിയദർശിനി ബസിന്റെ എയർ പൈപ്പും ജോയിന്റും പൊട്ടി. ഡ്രൈവർ സമയോചിതമായി ഇടപെട്ട് എട്ടാം വളവിലെ സംരക്ഷണ ഭിത്തിയിൽ ഇടിച്ച് ബസ് നിർത്തിയതിനാൽ തലനാരിഴക്ക് വൻ ദുരന്തം ഒഴിവായി. നൂറ്റി അറുപതിലേറെ യാത്രക്കാരുമായാണ് പ്രിയദർശിനി ബസ് ചുരം കയറിയത്. പരമാവധി 54 യാത്രക്കാർക്കാണ് കെ.എസ്.ആർ.ടിസി ബസിലെ സീറ്റിംഗ് കപ്പാസിറ്റി. എന്നാൽ മൂന്നിരട്ടിയിലേറെ പേരാണ് ബസിലുണ്ടായിരുന്നത്. 

തൊട്ടിൽപ്പാലത്തു നിന്നും രാവിലെ പത്തുമണിയോടെ മാനന്തവാടിക്ക് പുറപ്പെട്ട കെഎസ്ആർടിസി പ്രിയദർശിനി ബസിലാണ് പരിധിയിൽ കവിഞ്ഞ് ആളുകൾ കയറിയത്. മാനന്തവാടിയിലേക്ക് പുറപ്പെട്ട മറ്റൊരു ബസ് ബ്രേക്ക് ഡൌണായി ചുരത്തിന് താഴെ പൂതംപാറയിൽ നിർത്തിയിരുന്നു. ഈ ബസിലെ യാത്രക്കാരും പ്രിയദർശിനി ബസിലേക്ക് ഇടിച്ചു കയറി. ഉൾക്കൊള്ളാവുന്നതിലും കൂടുതൽ ആളുകൾ കയറിയതോടെ ഡ്രൈവറും കണ്ടക്ടറും ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ആരും ഇറങ്ങാൻ തയ്യാറായില്ല. ഇതോടെയാണ് പൂതംപാറയിൽ നിന്നും നൂറ്റി അറുപതോളം യാത്രക്കാരുമായി പ്രിയദർശിനി പുറപ്പെട്ടത്. 

ചുരം കയറി ബസ് എട്ടാം വളവിൽ എത്തിയതോടെ ജോയിന്റും എയർ പൈപ്പും പൊട്ടി ബസ് പിന്നിലേക്ക് ഉരുളുകയായിരുന്നു. ഡ്രൈവറുടെ സമയോചിത ഇടപെടലിൽ ചുരത്തിന്റെ സംരക്ഷണ ഭിത്തിയിൽ ഇടിച്ച് ബസ് നിർത്തിയതിനാൽ വൻ അപകടം ഒഴിവായി. തലനാരിഴക്കാണ് വൻ ദുരന്തം ഒഴിവായതെന്നും ഇത്രയും ആളുകൾ കയറരുതെന്ന് പറഞ്ഞിട്ടും യാത്രക്കാർ കേട്ടില്ലെന്നും ബസിന്‍റെ ഡ്രൈവ‍ർ സുധീർ എൻ.പി പറഞ്ഞു. അതേസമയം ചുരത്തിലൂടെ സർവീസ് നടത്തുന്ന ബസുകളുടെ കാലപ്പഴക്കം അടക്കം പരിശോധിക്കണമെന്നും, യാത്രക്കാരുടെ എണ്ണത്തിൽ നിയന്ത്രണം വേണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു.