
തിരുവനന്തപുരം: വി വി രാജേഷ് ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്‍റ്. മൂന്ന് വര്‍ഷത്തേക്കാണ് നിയമനം. എബിവിപിയിലൂടെ രാഷ്ട്രീയത്തിലേക്കെത്തിയ വിവി രാജേഷ് യുവ മോര്‍ച്ച സംസ്ഥാന പ്രസിഡന്‍റ് ബിജെപി സംസ്ഥാന സെക്രട്ടറി തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്. എസ് സുരേഷിന് പകരമാണ് വി വി രാജേഷ് ജില്ലാ പ്രസിഡന്‍റ് പദവിയിലേക്കെത്തുന്നത്.
പത്തനംതിട്ടയിൽ അശോകൻ കുളനട ജില്ലാ പ്രസിഡന്‍റ് ആയി തുടരും. ഇടുക്കിയിൽ കെഎസ് അജി, തൃശൂർ കെ കെ അനീഷ്, കോഴിക്കോട് വികെ സജീവൻ എന്നിവരാണ് അധ്യക്ഷ സ്ഥാനത്തുള്ളത്. കൊല്ലത്ത് ബി ബി ഗോപകുമാർ തുടരും. വയനാട് ബിജെപി ജില്ല പ്രസിഡന്‍റായി സജി ശങ്കറിനെ വീണ്ടും തിരഞ്ഞെടുത്തു. അഡ്വ. ഇ കൃഷ്ണദാസ് പാലക്കാട് ബിജെപി ജില്ല പ്രസിഡന്റായി തുടരും. മലപ്പുറത്ത് രവി തേലത്തും ആലപ്പുഴയിൽ എംവി ഗോപകുമാറും പ്രസിഡന്‍റുമാരായി.
പ്രഖ്യാപിച്ച പത്തിൽ ഏഴിടത്തും കൃഷ്ണദാസ് പക്ഷം നേടിയപ്പോൾ രണ്ടിടത്ത് മാത്രമാണ് മുരളീധര പക്ഷത്തിന് പ്രസിഡന്‍റ് സ്ഥാനം നേടാനായത്. തിരുവനന്തപുരത്തും പാലക്കാട്ടും ആണ് മുരളീധര പക്ഷം നേതാക്കൾ ജില്ലാ പ്രസിഡന്റുമാരായി . കൊല്ലത്ത് ഗ്രൂപ്പുകൾക്ക് അപ്പുറം ആര്‍എസ്എസ് നോമിനിയാണ് ജില്ലാ പ്രസിഡന്‍റായത് . എൻഡിപി യൂണിയൻ പ്രസിഡന്റ് കൂടിയാണ് ഗോപകുമാര്‍.
മിസോറാം ഗവര്‍ണറായി പിഎസ് ശ്രീധരൻ പിള്ള പോയതിന് ശേഷം ബിജെപി സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് ആളെത്തിയിട്ടില്ല ദേശീയ അധ്യക്ഷനായി ജെപി നദ്ദയെ പ്രഖ്യാപിക്കുന്നതിന് പിന്നാലെ പുതിയ സംസ്ഥാന പ്രസിഡന്‍റിന്‍റെ കാര്യത്തിലും തീരുമാനം ഉണ്ടാകുമെന്നാണ് ബിജെപി കേരളാ ഘടകത്തിന്‍റെ പ്രതീക്ഷ.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam