
മലപ്പുറം:വേങ്ങര കണ്ണമംഗലത്തെ ഇന്ത്യന്‍ മോഡേണ്‍ ഫുഡ് ഫാക്ടറിയില്‍ തീയിട്ട സംഭവത്തില്‍ പ്രതി അറസ്റ്റില്‍. വേങ്ങര കണ്ണമംഗലം സ്വദേശിയായ ദേവരാജിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മദ്യ ലഹരിയിലാണ് കൃത്യം ചെയ്തത് എന്നാണ് പ്രതി പൊലീസിന് നല്‍കിയ മൊഴി. തീയിട്ടതിന് ശേഷം സിസിടിവി ക്യാമറകള്‍ തകര്‍ത്തത് തെളിവ് നശിപ്പിക്കാനായിരുന്നെന്നും പ്രതി മൊഴി നല്‍കിയിട്ടുണ്ട്.
ഒളിവിലായിരുന്ന ദേവരാജിനെ തമിഴ്നാട്ടില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. ട്രിച്ചിയിലുളള ബന്ധു വീട്ടില്‍ നിന്നുമാണ് പ്രതിയെ കണ്ടെത്തിയത്. കഴിഞ്ഞ മാസം 20നാണ് ഇന്ത്യന്‍ മോഡേണ്‍ ഫാക്ടറിയില്‍ തീപിടിത്തമുണ്ടായത്. പൊലീസ് നടത്തിയ അന്വേഷണത്തില്‍ മനഃപൂര്‍വ്വം തീയിട്ടതാണെന്ന് കണ്ടെത്തിയിരുന്നു. സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് നിർണായക വിവരങ്ങള്‍ പൊലീസ് ലഭിക്കുകയായിരുന്നു. പ്രതി വാതില്‍ തുറന്ന് അകത്ത് കയറുന്നതും ഓഫീസ് സാമഗ്രികള്‍ തകര്‍ക്കുന്നതും സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. സിപിയുവും മോണിറ്ററുകളും തള്ളിയിടുന്നതും സോഫയും കസേരയും അലമാരയും മറ്റും ചവിട്ടുന്നതും ദൃശ്യങ്ങളിലുണ്ടായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ദേവരാജിനെ തിരിച്ചറിഞ്ഞു. പ്രതിക്കായി അന്വേഷണം ആരംഭിച്ചു.
നാല് യുവ സംരംഭകര്‍ ചേര്‍ന്ന് ആരംഭിച്ചതാണ് ഇന്ത്യന്‍ മോഡേണ്‍ ഫുഡ് ഫാക്ടറി. നവംബര്‍ 20ന് ഉദ്ഘാടനം നടത്താനിരിക്കവെയാണ് സംഭവം. കമ്പ്യൂട്ടറുകളും ഓഫീസ് സാമഗ്രികളുമടക്കം 15 ലക്ഷം രൂപയുടെ വസ്തുക്കള്‍ കത്തിനശിച്ചെന്ന് സംരംഭകര്‍ പറഞ്ഞു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam