
കോഴിക്കോട്: അബുദാബിയില്‍ നിന്ന് അവധിക്ക് നാട്ടിലെത്തിയ യുവതിയെ ഹോട്ടലില്‍ എത്തിച്ച് പീഡിപ്പിച്ച സുഹൃത്ത് പിടിയില്‍. പാലക്കാട് ആലത്തൂര്‍ എരിമയൂര്‍ സ്വദേശി പുത്തന്‍ വീട്ടില്‍ ഷാജഹാനെ(40) ആണ് കോഴിക്കോട് കസബ പൊലീസ് അറസ്റ്റ് ചെയ്തത്. കണ്ണൂര്‍ സ്വദേശിനിയായ യുവതി ജോലി ചെയ്തിരുന്ന അബുദാബിയിലെ ഫ്‌ളാറ്റിനടുത്തെ താമസക്കാരനും സുഹൃത്തുമാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു.
യുവതിയുടെ പക്കല്‍ നിന്ന് ഷാജഹാന്‍ മുന്‍പ് 1,15,000 രൂപ വിലവരുന്ന ഐ ഫോണും 33,600 രൂപയുടെ ഹെഡ്‌സെറ്റും ലാപ്‌ടോപ്പും വാങ്ങിയിരുന്നു. കോഴിക്കോട് വിമാനത്താവളത്തില്‍ വച്ച് ഇവ തിരിച്ചു തരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് ഇയാൾ യുവതിയെ കാണാനെത്തിയത്. എന്നാൽ സാധനങ്ങള്‍ ഹോട്ടലിലാണെന്ന് പറഞ്ഞ് അവിടേക്ക് വരുത്തിയ ശേഷം പീഡിപ്പിച്ചുവെന്നാണ് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.
സംഭവത്തിന് പിന്നാലെ ഇയാൾ മുങ്ങി. പരാതിയുടെ അടിസ്ഥാത്തിൽ സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ പ്രതി പാലക്കാടുണ്ടെന്ന് മനസ്സിലാക്കി. തുടർന്ന് ഇന്‍സ്‌പെക്ടര്‍ ജിമ്മിയുടെ നേതൃത്വത്തില്‍ എഎസ്‌ഐ സജേഷ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ദീപു എന്നിവര്‍ ചേര്‍ന്നാണ് ഷാജഹാനെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു.