തിരൂർ ആർ ടി ഒ ഓഫീസിൽ വിജിലൻസിന്‍റെ മിന്നൽ പരിശോധന; വ്യാപക ക്രമക്കേടുകൾ

By Web TeamFirst Published Sep 25, 2020, 10:11 PM IST
Highlights

എജന്റുമാരുടെ അപേക്ഷകളിൽ യഥാസമയത്ത് ഫീസ് വാങ്ങാതെ തന്നെ സോഫ്റ്റ് വെയറിൽ ഇടപാട് ചെയ്തു കൊടുക്കുന്നതായും ക്യാഷ് കൗണ്ടറുകളിലെ തുകകളില്‍ വിത്യാസമുള്ളതായും കണ്ടെത്തി.

തിരൂർ: തിരൂര്‍ ആർ ടി ഒ ഓഫീസിൽ മലപ്പുറം വിജിലൻസ് സംഘം മിന്നൽ പരിശോധന നടത്തി. പരിശോധനയില്‍ വ്യാപക ക്രമക്കേടുകളാണ് കണ്ടെത്തിയത്. ഉദ്യോഗസ്ഥർ ഹാജർ പുസ്തകത്തിൽ ഒപ്പിടാത്തതും പേഴ്സണൽ ക്യാഷ് ഡിക്ലറേഷനിൽ കൈവശമുള്ള തുക രേഖപ്പെടുത്താത്തതും കണ്ടെത്തി. 

എജന്റുമാരുടെ അപേക്ഷകളിൽ യഥാസമയത്ത് ഫീസ് വാങ്ങാതെ തന്നെ സോഫ്റ്റ് വെയറിൽ ഇടപാട് ചെയ്തു കൊടുക്കുന്നതായും ക്യാഷ് കൗണ്ടറുകളിൽ ഒന്നിൽ 18,340 രൂപയുടെ കുറവും മറ്റൊരു കൗണ്ടറിൽ 1,310 രൂപ അധികമായതായും കണ്ടെത്തി. ആർ ടി ഒ ഓഫീസ് പ്രവർത്തനങ്ങളിൽ ഏജന്റുമാർ വലിയ രീതിയിൽ ഇടപെടുന്നതായും കണ്ടെത്തിയിട്ടുണ്ട്. 

ലൈസൻസ് അപേക്ഷകളിൽ ഓഫീസ് രജിസ്റ്ററിലും സോഫ്റ്റ് വെയറിലും വ്യത്യാസവും കണ്ടെത്തിയിട്ടുണ്ട്. പെർമിറ്റ് ക്യാൻസലേഷൻ, ഡീലർ രജിസ്ട്രേഷൻ, ഡീലർ ടെംപററി രജിസ്ട്രേഷൻ, ഓണർഷിപ്പ് ക്യാൻസൽ എൻ ഒ സി എന്നീ വിഭാഗങ്ങളിലുള്ള അപേക്ഷകൾ ധരാളമായി തീർപ്പ് കൽപ്പിക്കാതെ കെട്ടിക്കിടക്കുന്നുണ്ട്. 

ചില ഉദ്യോഗസ്ഥരുടെ കൈവശം രജിസ്റ്ററിലും സോഫ്റ്റ് വെയറിലും ഉൾപ്പെടുത്താതെയുളള വിവിധ ആവശ്യങ്ങൾക്കായുളള ഡീലർ കോഡ് രേഖപ്പെടുത്തിയ നിരവധി അപേക്ഷകളുണ്ടായിരുന്നു. ക്രമക്കേടുകളെക്കുറിച്ച് വിജിലൻസ് ഡയറക്ടർക്ക് വിശദമായ റിപ്പോർട്ട് സമർപ്പിക്കും.

click me!