
കല്‍പ്പറ്റ: നിരവധി സാമ്പത്തിക തട്ടിപ്പുക്കേസുകളില്‍ പ്രതിയായ യുവാവിനെ കോഴിക്കോട് നിന്നും പൊലീസ് പിടികൂടി. കണ്ണൂര്‍ കണ്ണപുരം മഠത്തില്‍ വീട്ടില്‍ എം വി ജിജേഷ് (38) നെയാണ് കല്‍പ്പറ്റ ഡിവൈഎസ്പി ബിജുരാജിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം പിടികൂടിയത്. വിജീഷ്, ജിജീഷ്, വിജേഷ് എന്നീ പേരുകളിലും അറിയപ്പെടുന്ന പ്രതിക്കെതിരെ വെണ്ണിയോട് സ്വദേശിനിയുടെ പരാതി പ്രകാരം കമ്പളക്കാട് പൊലീസ് ആണ് കേസെടുത്തത്.
കൊച്ചി വിമാനത്താവളത്തില്‍ ജോലി വാഗ്ദാനം ചെയ്ത് 2023 മെയ് മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ പല തവണകളായി 1,88,900 രൂപ തട്ടിയെടുത്തുവെന്നായിരുന്നു പരാതി. കേരളത്തിലെ വിവിധ ജില്ലകളില്‍ ഇയാള്‍ക്കെതിരെ സമാന രീതിയിലുള്ള നിരവധി കേസുകളുള്ളതായി പോലീസ് അറിയിച്ചു. വിസാ തട്ടിപ്പ്, മറ്റു സാമ്പത്തിക തട്ടിപ്പ് കേസുകളിലെല്ലാം ഇയാള്‍ പ്രതിയാണെന്ന് പൊലീസ് ചൂണ്ടിക്കാട്ടി.
കമ്പളക്കാട് സ്റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഒ എം.എ സന്തോഷ്, എസ്.ഐ രാജു, എസ്.ഐ റോയ്, എ.എസ്.ഐ ആനന്ദ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ഷമീര്‍, അഭിലാഷ്, മുസ്തഫ, സിവില്‍ പോലീസ് ഓഫീസര്‍മാരായ ജിഷ്ണു, കോഴിക്കോട് ഡാന്‍സാഫ് സ്‌ക്വാഡിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ മനോജ് എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam