
മലപ്പുറം: മലപ്പുറത്ത് വില്ലേജ് ഓഫീസറെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കൂട്ടിലങ്ങാടി വില്ലേജ് ഓഫീസര്‍ വിപിന്‍ ദാസിനെയാണ് വില്ലേജ് ഓഫീസിന് സമീപം ബിലായിപ്പടിയിലെ ക്വാര്‍ട്ടേഴ്‌സില്‍ മരിച്ച നിലയില്‍ കണ്ടത്. ആലപ്പുഴ സ്വദേശിയാണ്. രാവിലെ ഓഫീസില്‍ എത്താത്തതിനെ തുടര്‍ന്ന് മെബൈലില്‍ ബന്ധപ്പെട്ടപ്പോള്‍ എടുക്കാത്തതിനെ തുടര്‍ന്ന് അന്വേഷിച്ച് എത്തിയ ജീവനക്കാരാണ് വിപിന്‍ ദാസിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്.
പുന്നപ്ര വടക്ക് പഞ്ചായത്ത് 11- )o വാർഡ് പറവൂർ ജങ്ഷന് പടിഞ്ഞാറ് കൊച്ചുചിറ വീട്ടിൽ പരേതനായ വാസുവിന്റേയും പത്മാവതിയുടെയും മകനാണ്. ആലപ്പുഴ കളക്ട്രേറ്റിൽ സീനിയർ ക്ലാർക്കായി ജോലി നോക്കിയിരുന്ന വിപിൻദാസിന് നാല് മാസം മുമ്പാണ് ഉദ്യോഗക്കയറ്റം ലഭിച്ച് കൂട്ടിലങ്ങാടി വില്ലേജ് ഓഫീസറായി പോയത്.
എൻജി ഒ യൂണിയൻ ആലപ്പുഴ ജില്ലാ കമ്മിറ്റിയംഗം, അമ്പലപ്പുഴ കുഞ്ചൻ നമ്പ്യാർ സ്മാരക സമിതി സെക്രട്ടറി എന്നീ നിലയിൽ പ്രവർത്തിച്ചിരുന്നു. മലപ്പുറം പൊലീസ് സ്ഥലത്ത് എത്തി തുടര്‍ നടപടികള്‍ ആരംഭിച്ചു. മരണകാരണം വ്യക്തമല്ല. ഭാര്യ: സൗമ്യ (ക്ലാർക്ക് - താലൂക്ക് ഓഫീസ് അമ്പലപ്പുഴ). മക്കൾ: വിവേക്, കെവിൻ (ഇരുവരും വിദ്യാർത്ഥികളാണ്).
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: 1056)
Read More : ഷൊർണൂരിൽ വൻ സ്ഫോടകവസ്തു ശേഖരം കണ്ടെടുത്തു, പൊലീസ് അന്വേഷണം
ആലപ്പുഴ: കലവൂർ കൃപാസനത്തിന് സമീപം കാർ ഓട്ടോയിലിടിച്ചുണ്ടായ അപകടത്തിൽ ഓട്ടോ ഡ്രൈവർ മരിച്ചു. ആലപ്പുഴ വലിയമരം സ്വദേശി നിഹാസ് (29) ആണ് മരിച്ചത്. പുലർച്ചെയാണ് അപകടം. ആലപ്പുഴ റെയിൽവേ സ്റ്റേഷനിലെ ഓട്ടോ ഡ്രൈവറായ നിഹാസ് റെയിൽവേ സ്റ്റേഷനിൽ നിന്ന് യാത്രക്കാരുമായി കലവൂർ കൃപാസനത്തിലേക്ക് പോയതായിരുന്നു.
ഓട്ടോ വളയ്‌ക്കുന്നതിനിടെ മറ്റൊരു കാർ തട്ടി നിയന്ത്രണം വിട്ടപ്പോൾ പിന്നാലെയെത്തിയ കാർ ഓട്ടോയിൽ ഇടിച്ചാണ് അപകടം. ആദ്യം ഓട്ടോയിൽ തട്ടിയ കാർ നിർത്താതെ പോയി. അപകടത്തിൽ ഓട്ടോയിലുണ്ടായിരുന്ന മൂന്ന് സ്‌ത്രീകൾക്ക് പരിക്കേറ്റു. ഇവരെ ആലപ്പുഴ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിഹാസിന്റെ മൃതദേഹം വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.