
കണ്ണൂർ: പാനൂരിൽ സ്വന്തം വീട്ടിനകത്ത് വിഷ്ണുപ്രിയയെ കൊലപ്പെടുത്തിയത് കൂത്തുപറമ്പിനടുത്ത് മാനന്തേരി സ്വദേശിയെന്ന് വിവരം. ശ്യാംജിത് എന്ന് പേരായ ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തെന്നാണ് വിവരം. ഇന്ന് ഉച്ചയോടെയാണ് പാനൂർ വള്ളിയായിൽ കണ്ണച്ചാൻ കണ്ടി ഹൗസിൽ വിഷ്ണു പ്രിയ (23)യെ വീടിനകത്ത് മരിച്ച് കിടക്കുന്ന നിലയിൽ കണ്ടെത്തിയത്.
തൊട്ടടുത്ത് മരണം നടന്ന കുടുംബവീട്ടിൽ നിന്ന് രാവിലെ കുളിക്കാനും വസ്ത്രം മാറാനുമായി വീട്ടിലേക്ക് പോയതായിരുന്നു വിഷ്ണുപ്രിയ. മകൾ തിരിച്ചെത്താൻ വൈകിയതോടെ തിരഞ്ഞുപോയ അമ്മയാണ് മരിച്ച് കിടക്കുന്ന വിഷ്ണുപ്രിയയെ കണ്ടെത്തിയത്. ബന്ധുക്കളും അയൽക്കാരുമെല്ലാം തറവാട്ട് വീട്ടിലായിരുന്നതിനാൽ കൊലപാതകം ആരും അറിഞ്ഞിരുന്നില്ലെന്നാണ് നിഗമനം.
സ്ഥലത്ത് പരിശോധന നടത്തിയ പൊലീസ് വിഷ്ണുപ്രിയയുടെ ഫോൺ കോളുകൾ അന്വേഷിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രതി ശ്യാംജിതിനെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. പ്രണയം നിരസിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന. പ്രതി കുറ്റം സമ്മതിച്ചതായും വിവരമുണ്ട്.
പാനൂരിൽ ന്യൂക്ലിയസ് ആശുപത്രിയിൽ ഫാർമസി ജീവനക്കാരിയായിരുന്നു കൊല്ലപ്പെട്ട വിഷ്ണുപ്രിയ. യുവതിയുടെ അച്ഛൻ വിനോദ് ഖത്തറിലാണ്. ഇദ്ദേഹം ഈയടുത്താണ് നാട്ടിൽ നിന്നും അവധി കഴിഞ്ഞ് തിരികെ പോയത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam