
തിരുവനന്തപുരം: കൊവിഡിന്റെ രണ്ടാം വരവിലും വിഴിഞ്ഞത്തെ ക്രൂ ചെയ്ഞ്ചിംഗ് കേന്ദ്രത്തിലെ തിരക്കിന് കുറവില്ല. ഇന്നലെ മറ്റൊരു നേട്ടം കൂടി പിന്നിട്ടാണ് ക്രൂചെയ്ഞ്ചിംഗ് പൂർത്തിയാക്കിയത്. ജീവനക്കാരെ മാറ്റി കയറ്റാനായെത്തിയ നാല് കപ്പലുകിൽനിന്ന് 97 ജീവനക്കാർ
വിഴിഞ്ഞത്ത് ഇറങ്ങി കയറിയതോടെ ഒറ്റ ദിവസം ഏറ്റവും കൂടുതൽ ജീവനക്കാർ ഇറങ്ങി കയറിയെന്ന നേട്ടവും ഇന്നലെ വിഴിഞ്ഞം സ്വന്തമാക്കി.
കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം നടന്ന ക്രൂചെയ്ഞ്ചിംഗിൽ കപ്പലുകളിൽ നിന്ന് ഇറങ്ങിയവർ പരിശോധനകൾക്ക് ശേഷം ക്വാറന്റീനിൽ പ്രവേശിച്ചു. സിംഗപ്പൂരിൽ നിന്ന് മാൾട്ടയിലേക്ക് പോവുകയായിരുന്ന നാവിക് - 8 അമോലിറ്റ് എന്ന ടാങ്കറും ആഫ്രിക്കൻ റോബിൻ, ആഫ്രിക്കൻ ലുണ്ടായു, ഗാസ് അക്വാന്റിയസിന്റെ എന്നീ ചരക്ക് കപ്പലുകളുമാണ് ഇന്നലെ വിഴിഞ്ഞത്ത് നങ്കൂരമിട്ടത്.
സിംഗപ്പൂരിൽ നിന്ന് മാൾട്ടയിലേക്ക് പോവുകയായിരുന്ന നാവിക് - 8 അമോലിറ്റിൽ നിന്ന് പതിനാല് ജീവനക്കാർ കരയ്ക്കിറങ്ങുകയും പകരം പതിനാല് പേർ കപ്പലിൽ പ്രവേശിക്കുകയും ചെയ്തപ്പോൾ ബംഗ്ലാദേശിലെ ചിറ്റഗോങ്ങിൽ നിന്ന് യുഎഇയിലേക്ക് പോകുകയായിരുന്ന ആഫ്രിക്കൻ റോബിനിൽ നിന്ന് പതിനൊന്ന് പേർ ഇറങ്ങി.
പകരം പതിനൊന്ന് പേരാണ് തിരികെ കപ്പലിൽ പ്രവേശിച്ചത്. പിന്നാലെ എരിത്രിയയിലെ മസാവയിൽ നിന്ന് സിംഗപ്പൂരിലേക്കുള്ള യാത്രാമധ്യേ എത്തിയ ആഫ്രിക്കൻ ലുണ്ടായിൽ നിന്ന് 12 പേരും ഇന്ത്യയിലെ ധാമ്രായിൽ നിന്ന് ഖത്തറിലേക്ക് പോകുകയായിരുന്ന ഗാസ് അക്വാറ്റിയസിൻറെയിൽനിന്ന് 4 പേരും വിഴിഞ്ഞത്ത് കരയ്ക്കിറങ്ങിയപ്പോൾ പകരം 12 പേർ ആഫ്രിക്കൻ ലുണ്ടായിലും
രണ്ടുപേർ ഗാസ് അക്വാറ്റിയസിൻറെയിലും പ്രവേശിച്ചതോടെയാണ് കപ്പലുകൾ തീരം വിട്ടത്. ആകെ 39 പേർ ഇറങ്ങുകയും 4 പേർ കപ്പലുകളിൽ തിരികെ പ്രവേശിക്കുകയും ചെയ്തതായി മാരിടൈം ബോർഡ് അധികൃതർ പറഞ്ഞു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam