
കാസർകോട്: ചൂട് കൂടിയതോടെ കാട്ടിനുള്ളില്‍ മൃഗങ്ങള്‍ക്കായി ചെറു കുളങ്ങളൊരുക്കി സന്നദ്ധ സംഘടന. കാസര്‍കോട് ഓട്ടമല വനത്തിനുള്ളില്‍ ആറ് ചെറുകുളങ്ങളാണ് നിര്‍മ്മിച്ചത്. ചൂട് കൂടിയതോടെ വന്യമൃഗങ്ങള്‍ വെള്ളംതേടി നാട്ടിലിറങ്ങുന്നത് തടയാനാണ് ശ്രമം. വനത്തിനുള്ളില്‍ നീറുറവകള്‍ കണ്ടെത്തിയാണ് ചെറുകുളങ്ങളുടെ നിര്‍മ്മാണം. ബ്രഷ് വുഡ് ചെക്ക് ഡാമുകളും നിര്‍മ്മിച്ചിട്ടുണ്ട്. ഓട്ടമല വനസംരക്ഷണ സമിതിയും സര്‍പ്പ പഗ്മാര്‍ക്ക് ഫൗണ്ടേഷനും സംയുക്തമായാണ് വനത്തിലെ നീരുറവകള്‍ സംരക്ഷിക്കുന്നത്.
ഓട്ടമല വനപ്രദേശത്ത് ഏകദേശം 6ഓളം കുളങ്ങളാണ് നിർമ്മിച്ചിരിക്കുന്നത്. വന്യമൃഗങ്ങൾ വെള്ളം തേടി നാട്ടിലിറങ്ങുന്നത് തടയാൻ സാധിക്കും. കാടിന് തൊട്ടടുത്ത് നാടാണ്. അതുപോലെ നാടിന്റെ ഭൂഗർഭ ജലം ഉയർത്താൻ ഇതുകൊണ്ട് സാധിക്കുന്നുണ്ട്. എല്ലാവർഷവും ഇത് തുടർന്നുവരുന്നുണ്ട്. ബീറ്റ് ഫോറസ്റ്റ് ഓഫീസർ ആർ. കെ. രാഹുല്‍ വ്യക്തമാക്കി. കൊടും ചൂടിലും വന്യജീവികള്‍ക്ക് ഇനി കാട്ടിനുള്ളില്‍ യഥേഷ്ടം വെള്ളം കുടിക്കാം. പക്ഷികള്‍ക്ക് കത്തുന്ന വെയിലില്‍ നിന്ന് ആശ്വാസം നേടാം. കാടിന്‍റെ പച്ചപ്പിലേക്ക് നിറംമാറ്റവുമായി വേനലെത്തുമ്പോള്‍ ചെറുകുളങ്ങള്‍ വെള്ളത്താല്‍ സമൃദ്ധമാകട്ടെ.