
വയനാട്: വനസംരക്ഷണം എന്ന് പറഞ്ഞാൽ വന്യജീവി സംരക്ഷണം കൂടിയാണ്. ആവാസ വ്യവസ്ഥയിലെ ഓരോ കണ്ണിയും പരിപാലിക്കപ്പടണം. അവയിൽ പ്രധാനികളാണ് കഴുകന്മാരും അവർക്കുള്ള റസ്റ്റോറന്‍റുകളും.
വൾച്ചർ റസ്റ്റോറന്‍റുകൾ. കഴുകന്മാർക്ക് തീറ്റയെത്തിക്കുന്ന ഉൾക്കാട്ടിലെ ഒഴിയിടങ്ങളുടെ പേരാണത്. ജീവൻ പോകുന്ന മൃഗങ്ങളെ സംസ്കരിക്കാതെ കഴുകന്മാർ തീറ്റയായി കൊണ്ടിടും. കഴുകന്മാർ ഒരുപാട് ദൂരം പറക്കും. ഒരു കിലോമീറ്റർ ഉയരത്തിൽ നിന്നുവരെ കാഴ്ച കിട്ടും. ഒഴിയിടങ്ങളിൽ മാംസം കണ്ടാൽ കൂട്ടത്തോടെയെത്തി തിന്നുതീർക്കും. ഇതാണ് കഴുകൻ റസ്റ്ററന്‍റ് എന്ന സങ്കൽപ്പം.
വയനാട്ടിലേയും കർണാടകത്തിലേയും തമിഴ്നാട്ടിലേയും കാടുകളിൽ ഇതേപോലെ റസ്റ്ററന്‍റുകളുണ്ട്. മുത്തങ്ങയ്ക്ക് അടുത്തുള്ള കാക്കപ്പാടം, ബന്ദിപ്പൂർ, മുതുല സങ്കേതങ്ങിൽ ഇത്തരം സ്ഥലങ്ങളുണ്ട്. നേരത്തെ മൃഗങ്ങൾ ചത്താൽ കത്തിച്ച കളയുകയോ കുഴിച്ചിടുകയോ ആയിരുന്നു പതിവ്. ഇത് കഴുകന്മാരുടെ നിലനിൽപ്പിനെ ബാധിച്ചു. പിന്നാലെയാണ് കഴുകൻ റസ്റ്ററന്‍റ് എന്ന ആശയം പയറ്റിയത്.
കടുവ ഉൾപ്പെട്ട മൃഗങ്ങൾ തിന്ന് ഉപേക്ഷിക്കുന്ന മൃഗങ്ങളെ കൂടി ഭക്ഷണമായി കിട്ടിയതോടെ, കഴുകന്മാർക്ക് നീലഗിരി ബയോസ്ഫിയറിൽ സമൃദ്ധിയുടെ കാലം. 320 ഓളം കഴുകന്മാർ നിലഗിരി ബയോസ്ഫിയറിൽ ഉണ്ടെന്നാണ് വിവരം. വയനാട്ടിൽ 150 ഓളം ഉണ്ടെന്നാണ് ഒടുവിലെ കണക്ക്. ഭക്ഷണത്തിന്റെ അപര്യാപ്തത, മനുഷ്യന്റെ സാമീപ്യം എന്നിവ മൂലം കഴുകൻമാർക്ക് ജീവഹാനി ഉണ്ടാകുന്ന സാഹചര്യം ഒഴിവാക്കുകയാണ് കഴുകൻ റസ്റ്ററന്റുകളുടെ പ്രഥമ ലക്ഷ്യം. ആരോഗ്യമുള്ള കാടിന്‍റെ അടയാളമായി കഴുകന്മാരെത്തുന്നത് ശുഭസൂചനയായാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.