
പാലക്കാട്: വാളയാറിൽ അമ്മയും മകനും ഉൾപ്പെട്ട രാസലഹരി കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അമ്മ അശ്വതി (46) ബെംഗളൂരുവിൽ നിന്ന് ലഹരിക്കടത്ത് തുടങ്ങിയത് ഒരു വർഷം മുമ്പാണെന്ന് എക്സൈസ് പറയുന്നു. കൂട്ടുപ്രതിയായ സുഹൃത്ത് മൃദുലിന്‍റെ പ്രേരണയാലാണ് ലഹരി ഉപയോഗം തുടങ്ങിയത്. പിന്നീട് ലഹരിക്കടത്തിലേക്ക് കടക്കുകയായിരുന്നു.
ബെംഗളൂരുവിൽ നിന്ന് ലഹരി എറണാകുളത്തെത്തിച്ച് ചില്ലറവിൽപന നടത്തുകയായിരുന്നു പതിവ്. ഭർത്താവ് ഉപേക്ഷിച്ച് പോയ ശേഷമാണ് ലഹരി വിൽപന തുടങ്ങിയത്. കൂട്ടിന് 21കാരൻ മകനെയും ഒപ്പം കൂട്ടി. ഇവർക്ക് പിന്നിൽ വൻ സംഘമുണ്ടെന്ന് എക്സൈസ് പറഞ്ഞു.
കഴിഞ്ഞ ദിവസം ബെംഗളൂരുവിൽ നിന്നും വരുമ്പോൾ വാളയാർ ചെക്ക് പോസ്റ്റിൽ നിന്നാണ് എക്സൈസ് പിടികൂടിയത്. പ്രതികളുടെ കാറിൽ നിന്ന് മയക്കുമരുന്ന് ഗുളിക, മയക്കുമരുന്ന് ഉപയോഗിക്കുന്നതിനുള്ള സിറിഞ്ച് ഉൾപ്പെടെയുള്ള സാധനങ്ങളും കണ്ടെടുത്തിട്ടുണ്ടെന്ന് എക്സൈസ് അറിയിച്ചു. അശ്വതി, മകൻ ഷോൺ സണ്ണി, കോഴിക്കോട് എലത്തൂർ സ്വദേശികളായ പി മൃദുൽ, അശ്വിൻ ലാൽ എന്നിവരാണ് എക്സൈസിന്‍റെ പിടിയിലായത്.
അശ്വതിയും മകനും തൃശൂർ സ്വദേശികളാണെങ്കിലും എറണാകുളത്താണ് താമസം. പ്രതികള്‍ സഞ്ചരിച്ച കാറും എക്സൈസ് കസ്റ്റഡിയിലെടുത്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam