
ആലപ്പുഴ: കക്കിഡാമിന്‍റെ ഷട്ടറുകള്‍ തുറന്നതോടെ കുട്ടനാട്ടിലെ ജലനിരപ്പ് വീണ്ടും ഉയര്‍ന്നു. കൂടുതല്‍ ഷട്ടറുകള്‍ തുറക്കുന്നതോടെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നാല്‍ എ സി റോഡിലൂടെയുള്ള ഗതാഗതവും തടസ്സപ്പെട്ടേക്കും. ജില്ലാ ഭരണകൂടം ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജലനിരപ്പ് ഉയര്‍ന്നതോടെ കുട്ടനാട്ടിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് കൂടുതലാളുകള്‍ എത്തിത്തുടങ്ങി. ആലപ്പുഴമാത്രം 40.57 കോടിയുടെ നഷ്ടം കാണക്കാക്കുന്നു.
ഇതോടെ കുട്ടനാട്, അപ്പര്‍കുട്ടനാട് പ്രദേശങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകളുടെ എണ്ണം വര്‍ധിപ്പിച്ചു. നിലവില്‍ കുട്ടനാട് 242 ഉം ചെങ്ങന്നൂരില്‍ ഏഴും മാവേലിക്കരയില്‍ 19 ഉം ദുരിതാശ്വാസ ക്യാമ്പുകളാണുള്ളത്. ആകെയുള്ള 268 ഭക്ഷണവിതരണ കേന്ദ്രങ്ങളിലായി 39,129 പേര്‍ക്ക് ഭക്ഷണം വിതരണം ചെയ്യുന്നുണ്ടെന്ന് റവന്യൂ അധികൃതര്‍ അറിയിച്ചു. ജില്ലയുടെ വിവിധ പ്രദേശങ്ങളിലായി 27 ദുരിതാശ്വാസ കേന്ദ്രങ്ങള്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട്.
662 കുടുംബങ്ങളില്‍ നിന്നുള്ള 2449 പേരാണ് ദുരിതാശ്വാസ കേന്ദ്രങ്ങളിലുള്ളത്. കാലവര്‍ഷം തുടങ്ങിയത് മുതല്‍ ഇന്നലെ വരെ 16 പേര്‍ കാലവര്‍ഷക്കെടുതിയില്‍ മരിച്ചതായാണ് കണക്കാക്കിയിട്ടുള്ളത്. 51 വീടുകള്‍ പൂര്‍ണമായും 715 വീടുകള്‍ ഭാഗികമായും തകര്‍ന്നതായും റവന്യൂ അധികൃതര്‍ പറയുന്നു. വീടുകള്‍ തകര്‍ന്ന ഇനത്തില്‍ മാത്രം 2.68 കോടിയുടെ നഷ്ടമാണ് കണക്കാക്കിയിട്ടുള്ളത്. 37.89 കോടിയുടെ കൃഷിനാശം സംഭവിച്ചിട്ടുള്ളതായും കണക്കാക്കുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam