
തിരുവനന്തപുരം: എസ്‌എൻഡിപി നേതാവും മൈക്രോഫിനാൻസ് കോർഡിനേറ്ററുമായിരുന്ന കെ.കെ. മഹേശന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പുതിയ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കുന്ന കാര്യത്തിൽ വ്യക്തമായ മറുപടി നൽകാതെ ഉരുണ്ടുകളിച്ച് ആഭ്യന്തര മന്ത്രി. വെള്ളാപ്പള്ളി നടേശനെതിരായ അന്വേഷണത്തിൽ തുടനടപടികൾ ഉണ്ടാകുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് 'അതെന്തുവാ' എന്നായിരുന്നു ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ മറുചോദ്യം.
കേസിൽ കാര്യപ്രാപ്തിയുള്ള ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി പുതിയ എസ്‌ഐടി രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുതിർന്ന കോൺഗ്രസ് നേതാവ് വിഎം സുധീരൻ മുഖ്യമന്ത്രി വി.ഡി. സതീശന് വീണ്ടും കത്തയച്ചിരുന്നു. എന്നാൽ, വിഷയത്തിൽ ആഭ്യന്തര വകുപ്പിന്റെ ഭാഗത്തുനിന്ന് ഇതുവരെ അന്തിമ തീരുമാനമൊന്നും ഉണ്ടായിട്ടില്ല.
വെള്ളാപ്പള്ളി നിയമത്തെ വെല്ലുവിളിക്കുന്നുവെന്ന് സുധീരൻ
വെള്ളാപ്പള്ളി നടേശന്റെയും കൂട്ടരുടെയും മാനസിക പീഡനവും ഭീഷണിയും കാരണമാണ് മഹേശന് ജീവൻ വെടിയേണ്ടി വന്നതെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് വി.എം. സുധീരൻ മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ ചൂണ്ടിക്കാട്ടുന്നു. മുൻ പിണറായി സർക്കാരിന്റെ കാലത്ത് നടന്നത് കൺതുടയ്ക്കൽ അന്വേഷണം മാത്രമാണെന്നും വെള്ളാപ്പള്ളി പ്രീണനമാണ് അന്ന് നടന്നതെന്നും അദ്ദേഹം ആരോപിച്ചു. വെള്ളാപ്പള്ളി നടേശൻ ഇപ്പോഴും നിയമ സംവിധാനങ്ങളെ വെല്ലുവിളിക്കുകയാണെന്നും പുതിയ യു.ഡി.എഫ് സർക്കാരിൽ നിന്ന് മഹേശന്റെ കുടുംബം നീതി പ്രതീക്ഷിക്കുന്നുണ്ടെന്നും സുധീരൻ വ്യക്തമാക്കി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam