2028 ന് മുൻപ് പൂർത്തിയാക്കുമെന്ന് പ്രഖ്യാപിച്ച പദ്ധതിക്ക് വേണ്ടിയുള്ള സ്ഥലം ഏറ്റെടുപ്പ് അടക്കം നിരവധി പ്രതിസന്ധികളുണ്ട് സർക്കാരിന് മുന്നിലുള്ളത്.

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്‍റെ അനുബന്ധ വികസനത്തിന് അതിവേഗം പൂർത്തീകരിക്കേണ്ട പദ്ധതികളിലൊന്നാണ് തുറമുഖത്തെ റെയിൽവെ ലൈനുമായി ബന്ധിപ്പിക്കുന്ന തുരങ്കപാത. പദ്ധതി രൂപരേഖയും പാരിസ്ഥിതിക അനുമതിയും ഒക്കെയായെങ്കിലും പദ്ധതി ടെണ്ടർ നടപടികളിലേക്ക് കടന്നിട്ടില്ല. 2028 ന് മുൻപ് പൂർത്തിയാക്കുമെന്ന് പ്രഖ്യാപിച്ച പദ്ധതിക്ക് വേണ്ടിയുള്ള സ്ഥലം ഏറ്റെടുപ്പ് അടക്കം നിരവധി പ്രതിസന്ധികളുണ്ട് സർക്കാരിന് മുന്നിലുള്ളത്.

തീരത്തോട് ചേർന്ന് തുറമുഖം യാഥാർത്ഥ്യമായപ്പോൾ പല രീതിയിലുള്ള വികസനമാണ് വിഴിഞ്ഞത് വന്നത്. എന്നാൽ പദ്ധതിക്കായി വിശാലമായ കടൽത്തീരം മാത്രമല്ല കിടപ്പാടം വരെ വിട്ടുകൊടുക്കേണ്ടിവന്നവരാണ് പ്രദേശത്തെ മത്സ്യതൊഴിലാളികളിൽ പലരും. ഒട്ടൊന്നടങ്ങിയെന്ന് കരുതിയിരിക്കുമ്പോഴാണ് റെയിൽപാതയുടെ വരവ്. തുറമുഖത്തെ റെയിൽവെ ലൈനുമായി ബന്ധിപ്പിക്കുന്ന തുരങ്കപാതയുടെ അലൈൻമെന്റിൽ മാറ്റം വേണമെന്നാണ് മത്സ്യത്തൊഴിലാളികൾ ആവശ്യപ്പെടുന്നത്. തുരങ്കത്തിൽ നിന്ന് റെയിൽ പാളം തുറമുഖത്തേക്ക് കയറുന്ന വഴിയിൽ മാത്രം 21 വീടുണ്ട്. അലൈൻമെന്‍റിൽ മാറ്റം വേണമെന്ന് പറയാൻ പിന്നെയുമുണ്ട് കാരണം.

വിഴിഞ്ഞം തുറമുഖത്തിനകത്ത് നിന്ന് ബാലരാമപുരം റെയിൽവേ സ്റ്റേഷൻ വരെ 10.7 കിലോമീറ്റർ ദൂരമാണുള്ളത്. തുറമുഖത്ത് നിന്ന് 150 മീറ്റർ മാറി കരിമ്പള്ളിക്കരയിൽ നിന്ന് ടണലിലേക്ക് കയറും. പിന്നെ 9.43 കിലോമീറ്ററിൽ തുരങ്കം. വിഴിഞ്ഞം മുക്കോല ബാലരാമപുരം റോഡിന് സമാന്തരമായി 30 മീറ്റർ താഴ്ചയിലാണ് ട്രെയിനോടിപോകുക.ബാലരാമപുരം പള്ളിച്ചൽ അതിയന്നൂർ വില്ലേജുകളിലായി ആകെ ഏറ്റെടുക്കേണ്ടത് 5.523 ഹെക്ടർ, ചെലവ് 1482.92 കോടി.കൊങ്കൺ റെയിൽ കോർപറേഷന്‍റെ ഡിപിആറിൽ പരിസ്ഥിതി സൌഹൃദമായ ന്യൂ ഓസ്ട്രിയന്‍ ടണലിങ് മെത്തേഡ് എന്നൊക്കെ തീരുമാനിച്ചിട്ടുണ്ട്. അതിവേഗം ടെണ്ടർ നടപടികളിലേക്ക് നീങ്ങുകയാണ് സർക്കാർ. പക്ഷെ പ്രദേശത്ത് ആശങ്കകൾ ബാക്കിയാണ്,

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം