
പാലക്കാട്: വീട്ടിന്റെ വരാന്തയിൽ ഉറങ്ങിക്കിടക്കുകയായിരുന്ന ഭർത്താവിനെ മണ്ണെണ്ണയൊഴിച്ച് തീക്കൊളുത്തിയ സംഭവത്തിൽ പാലക്കാട് യുവതി അറസ്റ്റിൽ. ഭാര്യ ശശികലയുടെ കൊലപാതക ശ്രമത്തിൽ പുതൂർ ഓൾഡ് കോളനിയിലെ സുബ്രഹ്മണ്യന് ഗുരുതരമായി പൊള്ളലേറ്റു. ശനിയാഴ്ച രാത്രി 12. 30ഓടെയാണ് കൊലപാതക ശ്രമം നടന്നത്.
സംഭവ ദിവസം സുബ്രഹ്മണ്യൻ മദ്യപിച്ചാണ് എത്തിയത്. ഇതോടെ സുബ്രഹ്മണ്യൻ വീടിന് പുറത്തെ വരാന്തയിൽ കിടന്നു. ശശികല ഇളയമകനുമൊത്ത് അകത്തെ മുറിയിലും കിടന്നു. മൂത്തമകൻ അടുത്തുള്ള ബന്ധുവീട്ടിലായിരുന്ന സമയമാണ്. ഉറങ്ങിക്കിടക്കുന്ന തന്റേ മേൽ തീ പടരുന്നത് അറിഞ്ഞ് ഞെട്ടിയുണർന്ന സുബ്രഹ്മണ്യൻ നിലവിളിച്ചു.
ഓടിയെത്തിയ നാട്ടുകാരും ഭാര്യയും ചേർന്ന് തീയണച്ചു. ഉടൻ തന്നെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെ നിന്ന് തൃശൂർ മെഡിക്കൽ കോളേജിലേക്കും അവിടെ നിന്ന് എറണാകുളം ജനറൽ ആശുപത്രിയിലേക്കും മാറ്റി. ഇയാൾക്ക് 60 ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ട്. ഉറങ്ങിക്കിടക്കുകയായിരുന്ന തന്നെ ആരോ തീക്കൊളുത്തിയതാണെന്ന സുബ്രഹ്മണ്യന്റെ മൊഴിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിനൊടുവിലാണ് ശശികലയെ അറസ്റ്റ് ചെയ്തത്.
സ്ഥിരമായി മദ്യപിച്ചെത്തുന് സുബ്രഹ്മണ്യൻ തന്നെയും മക്കളെയും മർദ്ദിക്കുന്നത് പതിവായിരുന്നുവെന്നും ഇതാണ് തീക്കൊളുത്താൻ കാരണമായതെന്നും ശശികല പറഞ്ഞു. മാത്രമല്ല, സുബ്രഹ്മണ്യന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ഇരുവരും തമ്മിൽ വഴക്ക് പതിവായിരുന്നു. ശശികല കുറ്റം സമ്മതിച്ചതോടെ ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam