
മൂന്നാര്‍: മൂന്നാര്‍ ടൗണില്‍ (Munnar town) വീണ്ടും പടയപ്പ (Padayappa) ഇറങ്ങി പെട്ടിക്കടയിലെ ഭക്ഷണസാധനങ്ങള്‍ ദക്ഷിച്ചു മടങ്ങി. ഇന്നലെ രാത്രി ഒരു മണിയോടെയാണ് ആര്‍ ഒക്ക് സമീപത്തെ പെട്ടിക്കടയില്‍ പടയപ്പയെന്ന ഒറ്റയാന എത്തിയത്. ഇത് ആറാം തവണയാണ് പടയപ്പയെന്ന കുറുമ്പനായ ഒറ്റയാന മൂന്നാര്‍ ടൗണില്‍ എത്തുന്നത്. കഴിഞ്ഞ അഞ്ചുതവണ മൂന്നാര്‍ ജനറല്‍ ആശുപത്രി പോസ്റ്റോഫീസ് കവലയിലാണ് എത്തിയിരുന്നതെങ്കില്‍ ഇത്തവണ ഏരിയ മാറ്റിപ്പിടിച്ചു. ഇവിടങ്ങളിലെ കച്ചവടക്കാര്‍ പടയപ്പയെ വിരട്ടിയോടിച്ചതാണ് സ്ഥലം മാറ്റാന്‍ കാരണം. മൂന്നാര്‍ പഞ്ചായത്തിന് സമീപത്തെ ആളനക്കമില്ലാത്ത ഭാഗത്തുകൂടി ആര്‍ ഒ ജംഗഷനിലെത്തിയ പടയപ്പ വഴിയരികിലെ മുരുകന്റ പെട്ടിക്കട പൂര്‍ണമായി തകര്‍ത്തു. കടയില്‍ വില്‍പനക്കായി സൂക്ഷിച്ചിരുന്ന മൂന്ന് ചാക്ക് കാരറ്റ്, ഒരു ചാക്ക് മക്കാചോളം എന്നിവ ഭക്ഷിച്ചാണ് കാടുകയറിയത്.
രാത്രി ഒരു മണിയോടെ എത്തിയ കാട്ടാന ഒരു മണിക്കുറോളം നിലയുറപ്പിച്ചശേഷമാണ് പോയതെന്ന് വ്യാപാരികള്‍ പറഞ്ഞു. മൂന്നാര്‍ ടൗണിന് സമീപത്തെ കുറ്റിക്കാടുകളില്‍ നിലയുറപ്പിച്ച പടയപ്പയെന്ന ഒറ്റയാന പകല്‍നേരങ്ങളില്‍ പോലും ജനവാസ മേഖലയില്‍ ഇറങ്ങുന്നത് പതിവാണ്. കാഴ്ചക്കാര്‍ നോക്കി നില്‍ക്കെ ഭക്ഷണങ്ങള്‍ കഴിച്ചുമടങ്ങുന്ന ഇവനെ അകലെയുള്ള കടുകളിലേക്ക് മാറ്റാന്‍ നാളിതുവരെ വനപാലകര്‍ക്ക് കഴിഞ്ഞിട്ടില്ല.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam