
ഉദുമൽപേട്ട്: പാമ്പന്‍മല ഭാഗത്തെ വിളയാട്ടത്തിന് പിന്നാലെ തിരികെ മൂന്നാര്‍ ഭാഗത്തേക്ക് നടന്ന് തുടങ്ങിയ പടയപ്പയ്ക്ക് പതിവ് രീതികളില്‍ ഒരു മാറ്റവുമില്ല. റോഡിലിറങ്ങി ഗതാഗത തടസം സൃഷ്ടിക്കുന്നത് തുടര്‍ന്ന് ഒറ്റയാന്‍ പടയപ്പ. മൂന്നാർ ഉദുമൽപേട്ട് അന്തർ സംസ്ഥാന പാതയിലെ റോഡിലിറങ്ങിയാണ് ഒടുവിലായി ഒറ്റയാന്‍ പടയപ്പ ഗതാഗതക്കുരുക്ക് ഉണ്ടാക്കിയത്.
ഒന്നര മാസത്തിനുശേഷമാണ് പടയപ്പ കന്നിമലയിലും പരിസരത്തുമെത്തുന്നത്. ഒറ്റനോട്ടത്തില്‍ ഉപദ്രവകാരിയല്ലെങ്കിലും പ്രദേശവാസികള്‍ ജാഗ്രത പാലിക്കണമെന്നാണ് വനംവകുപ്പ് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. മറയൂരിന് സമീപം ജനവാസ മേഖലയില്‍ 45 ദിവസത്തോളം കഴിഞ്ഞ ശേഷമാണ് പടയപ്പയുടെ മുന്നാറിലേക്കുള്ള മടങ്ങിയെത്തുന്നത്. രണ്ടുദിവസമായി പെരിയവര എസ്റ്റേറ്റിന് സമീപം മുന്നാര്‍ ഉദുമല്‍പേട്ട് സംസ്ഥാന പാതക്കരികെയുണ്ട് ഈ ഒറ്റയാന്‍.
റോഡിലിറങ്ങി ഗതാഗത തടസമുണ്ടാക്കുന്ന പടയപ്പയുടെ മുന്‍ രീതിക്ക് യാതൊരു മാറ്റവുമില്ല. ഇന്നലെയും ഇന്നും പുലര്‍ച്ചെ റോഡിലിറങ്ങി വിനോദ സഞ്ചാരികളുടോയും നാട്ടുകാരുടേയും വാഹനങ്ങള്‍ പടയപ്പ തടഞ്ഞു. കന്നി മലയിൽ നിന്ന് പെരിയവര എസ്റ്റേറ്റിലേക്ക് റോഡിലൂടെ സഞ്ചരിച്ചാണ് പടയപ്പ ഗതാഗത തടസമുണ്ടാക്കിയത്. വനം വകുപ്പിന്റെ ആർ ആർട്ടി സംഘം പടയപ്പയെ നിരീക്ഷിക്കുന്നുണ്ട്.
ദേശീയ പാതയിലേക്കിറങ്ങുന്നത് തടയുകയാണ് ഇവരുടെ പ്രധാന കടമ. നിലവില്‍ തേയില തോട്ടത്തിനുള്ളില്‍ ജനവാസ മേഖലക്ക് സമീപമായാണ് പടയപ്പ നിലയുറപ്പിച്ചിട്ടുള്ളത്. ആന ഉപദ്രവിക്കാറില്ലെങ്കിലും മുന്നില്‍ പെടാതെ ശ്രദ്ധിക്കണമെന്നാണ് പ്രദേശവാസികൾക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. ഓഗസ്റ്റ് ആദ്യ വാരത്തില്‍ തലയാർ, പാമ്പൻ മല മേഖലയെ പടയപ്പ വിറപ്പിച്ചിരുന്നു. വാഗുവരൈ ഫാക്ടറി ഡിവിഷനിലെ ലയങ്ങൾക്ക് മുന്നിലൂടെ നടന്ന് നാട്ടുകാരെ ഭയപ്പെടുത്തിയ പടയപ്പ പരിസരത്തെ കൃഷിയിടത്തിലെ വാഴകൾ പിഴുത് നശിപ്പിച്ചിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം