
കൊച്ചി: വിൻസി അലോഷ്യസിന്റെ വെളിപ്പെടുത്തലിൽ അന്വേഷണം ഉണ്ടാകുമെന്ന് എം ബി രാജേഷ്. വിൻസി അലോഷ്യസിന്റെ വെളിപ്പെടുത്തൽ ഗൗരവമേറിയതാണെന്നും സിനിമാ മേഖലയിൽ മാത്രമല്ല മറ്റ് ഏതു മേഖലയിലായാലും ലഹരി ഉപയോഗത്തിനെതിരായ നടപടി എക്സൈസ് കൈക്കൊള്ളുമെന്നും എക്സൈസ് മന്ത്രി വിശദമാക്കി. കേസെടുക്കുന്നതിനും പരിശോധിക്കുന്നതിനും വകുപ്പിന് പ്രത്യേക നിർദ്ദേശം നൽകേണ്ടതില്ല. വകുപ്പ് സ്വമേധയാ നടപടി സ്വീകരിക്കുമെന്നും മന്ത്രി വിശദമാക്കി.
നേരത്തെയുണ്ടായ ലഹരികേസിൽ ഷൈൻ ടോം ചാക്കോയെ വെറുതെ വിട്ടത് പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ വലിയ വീഴ്ച കണക്കിലെടുത്തായിരുന്നെന്നും മന്ത്രി വിശദമാക്കി. അത് യുഡിഎഫ് സർക്കാരിന്റെ സമയത്തായിരുന്നെന്നും ആ കേസുമായി ബന്ധപ്പെട്ട് കോടതി പൊലീസിനെ വിമർശിച്ചിരുന്നെന്നും മന്ത്രി പറഞ്ഞു. പിണറായി സർക്കാർ ആ കേസിൽ ഉത്തരവാദി അല്ലെന്നും അക്കാര്യം നിയമസഭയിൽ തൻ വ്യക്തമാക്കിയതാണെന്നും എം ബി രാജേഷ് പറഞ്ഞു.
സിനിമാ സെറ്റില്‍ ലഹരി ഉപയോഗിച്ച് നടൻ മോശമായി പെരുമാറിയെന്ന് കഴിഞ്ഞ ദിവസമാണ് നടി വിൻസി അലോഷ്യസ് പരാതി പറഞ്ഞത്. ആരോപണം നടൻ ഷൈൻ ടോം ചാക്കോയെക്കുറിച്ചാണെന്ന വിവരം പുറത്ത് വന്നിരുന്നു. ഷൈനിനെതിരെ വിൻസി ഫിലിം ചേംബറിന് പരാതി നൽകിയിരുന്നു. പരാതി പരിഗണിക്കാൻ തിങ്കളാഴ്ച ചേംബർ മോണിറ്ററിംഗ് കമ്മിറ്റിയുടെ അടിയന്തരയോഗം ചേരും. സൂത്രവാക്യം എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് നടിക്കെതിരെ ലഹരി ഉപയോഗിച്ച് ഷൈൻ മോശം പെരുമാറ്റം നടത്തിയത്. സംഭവത്തിൽ കേസെടുക്കാൻ പര്യാപ്തമായ വിവരങ്ങൾ ലഭിച്ചാൽ തുടർനടപടിയുണ്ടാകുമെന്ന് എക്സൈസ് വൃത്തങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ടും അന്വേഷണം തുടരുകയാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam