'കുട്ടികളുമായി സജ്ന മുകളിലെ നിലയിലേക്ക് പോയി, ഓഫീസിൽ നിന്നുള്ള ഫോണെടുത്തില്ല, പിന്നെ കണ്ടത് മരിച്ച നിലയിൽ'

By Web TeamFirst Published Apr 10, 2024, 11:13 AM IST
Highlights

സജ്ന ഓഫീസിൽ ജോലിക്കെത്താഞ്ഞതിനെ തുടർന്ന് സഹപ്രവർത്തകർ ഇവരെ ഫോണിൽ ബന്ധപ്പെട്ടിരുന്നു. എന്നാൽ ഫോണെടുത്തില്ലെന്ന് സഹപ്രവർത്തകർ പറയുന്നു. ഇവരും ഞെട്ടലോടെയാണ് സജ്നയുടെയും മക്കളുടെയും മരണവിവരം അറിയുന്നത്.

കാഞ്ഞങ്ങാട്: കാസര്‍കോട് ചീമേനി ചെമ്പ്രകാനത്ത് അമ്മയേയും രണ്ട് മക്കളേയും വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ നടുക്കം വിട്ടുമാറാതെ പ്രദേശവാസികൾ. പഞ്ചായത്ത് ക്ലർക്കായ സജന (32)യുടെയും മക്കളായ ഗൗതം (8), തേജസ് (4) എന്നിവരുടെയും മരണവിവരം കഴിഞ്ഞ ദിലസം ഉച്ചയോടെയാണ് പുറംലോകം അറിയുന്നത്. രാവിലെ വരെ കണ്ട സജ്നയുടെയും മത്തളുടെയും മരണമറിഞ്ഞ് ഞെട്ടൽ മാറിയിട്ടില്ല അയൽവാസികൾക്കും നാട്ടുകാർക്കും. സജ്ന ഓഫീസിൽ ജോലിക്കെത്താഞ്ഞതിനെ തുടർന്ന് സഹപ്രവർത്തകർ ഇവരെ ഫോണിൽ ബന്ധപ്പെട്ടിരുന്നു. എന്നാൽ ഫോണെടുത്തില്ലെന്ന് സഹപ്രവർത്തകർ പറയുന്നു. ഇവരും ഞെട്ടലോടെയാണ് സജ്നയുടെയും മക്കളുടെയും മരണവിവരം അറിയുന്നത്.

ചീമേനി ചെമ്പ്രകാനം സ്വദേശി രഞ്ജിത്തിന്‍റെ ഭാര്യ സജന, മക്കളായ എട്ട് വയസുകാരന്‍ ഗൗതം, നാല് വയസുകാരന്‍ തേജസ് എന്നിവരെ  കഴുത്ത് ഞെരിച്ച് കൊന്ന ശേഷം അമ്മ ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസ് നിഗമനം. പ്രഭാതഭക്ഷണം കഴിച്ചശേഷം കുട്ടികളുമായി വീടിന്റെ മുകൾ നിലയിലെത്തിയ സജന ജീവനൊടുക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. 
പുരയിടത്തിൽ പണിയെടുക്കുകയായിരുന്ന ഭർതൃപിതാവ് ശിവശങ്കരൻ തിരികെ വീട്ടിലെത്തിയപ്പോൾ മരുമകളെയും പേരക്കുട്ടികളെയും കണ്ടില്ല. ഇവരെ അന്വേഷിച്ച് മുകൾ നിലയിൽ എത്തിയോപ്പോഴാണ് സജനയെയും മക്കളെയും മരിച്ച നിലയിൽ കണ്ടെത്തിയത്.

കുട്ടികളുടെ രണ്ട് പേരുടേയും മൃതദേഹം കിടപ്പ് മുറിയിൽ നിന്നാണ് കണ്ടെത്തിയത്. കുട്ടികളെ നിലത്തുവിരിച്ച കിടക്കയിൽ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ നിലയിലും സജനയുടെ മൃതദേഹം തൊട്ടടുത്തു തൂങ്ങിമരിച്ച നിലയിലുമായിരുന്നു. വീടിന്‍റെ മുകൾ നിലയിലെ മേൽക്കൂരയിൽ ഷാളിൽ കെട്ടിത്തൂങ്ങിയ നിലയിലായിരുന്നു സജനയെ കണ്ടെത്തിയത്. കൈയിൽ നിന്നും ചോര വാർന്നു പോകുന്ന നിലയിലായിരുന്നു.

കുടുംബ പ്രശ്നത്തെ തുടര്‍ന്ന് മക്കളെ കൊന്ന് സജന ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. പെരിങ്ങോം പഞ്ചായത്തിലെ യുഡി ക്ലര്‍ക്കാണ് മരിച്ച സജന. പോയ്യംങ്കോട് കെഎസ്ഇബി ഓഫിസിലെ  എഞ്ചിനീയറാണ് ഭര്‍ത്താവ് രഞ്ജിത്ത്. വിവരമറിഞ്ഞ്  ചീമേനി പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.  സജനയുടെ ഡയറിക്കുറിപ്പുകൾ പൊലീസ് പരിശോധിക്കുന്നുണ്ട്. പക്ഷേ, ആത്മഹത്യാക്കുറിപ്പ് എഴുതിയിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Read More :  കോട്ടയത്ത് ട്രെയിൻ തട്ടി രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം, അപകടം ആറ്റുവേല ഉത്സവം കഴിഞ്ഞ് മടങ്ങവേ

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക.  ടോള്‍ ഫ്രീ നമ്പര്‍:  Toll free helpline number: 1056, 0471-2552056)  

click me!