
തൃശൂര്‍: സഹപ്രവര്‍ത്തകരോടൊപ്പം വിനോദയാത്രയ്ക്കിടെ കാളിയാര്‍ നദിയില്‍ കാല്‍ വഴുതി വെള്ളത്തില്‍ വീണ യുവതി മരിച്ചു. മാള അഷ്ടമിച്ചിറ സ്വദേശിയായ ചെറാല വീട്ടില്‍ മുരളിയുടെയും രാജിയുടെയും മകളായ ശ്രദ്ധയാണ് മരിച്ചത്. മാള കുഴിക്കാട്ടിശ്ശേരിയിലെ സി.എസ്.ബി ബാങ്കിലെ കസ്റ്റമര്‍ റിലേഷന്‍ ഓഫീസര്‍ ആയിരുന്നു ശ്രദ്ധ. കുഴിക്കാട്ടുശ്ശേരിയിലെ ബാങ്ക് ജീവനക്കാരോടൊപ്പം വിനോദയാത്രയ്ക്ക് എത്തിയ സംഘത്തിലായിരുന്നു ശ്രദ്ധ. യാത്രയ്ക്കിടെ കാവക്കാട് ഭാഗത്തുള്ള കാളിയാര്‍ നദിയില്‍ കുളിക്കാനിറങ്ങിയപ്പോഴാണ് കാല്‍ വഴുതി വെള്ളത്തില്‍ വീണത്.
ഇന്നലെ രാവിലെ 11 മണിയോടെയാണ് അപകടം നടന്നത്. കാവക്കാട് റിസോർടിൽ വെളളിയാഴ്ചയാണ് ആറംഗ സംഘം താമസിക്കാനെത്തിയത്. മൂന്ന് കുട്ടികളും സംഘത്തോടൊപ്പം ഉണ്ടായിരുന്നു. മുവാറ്റുപുഴ കാളിയാർ പുഴയിൽ കുളിക്കാൻ ഇറങ്ങിയതിനിടെ ശ്രദ്ധ ഒഴുക്കിൽപ്പെട്ട് കയത്തിലേക്ക് വീഴുകയായിരുന്നു. കൂടെയുണ്ടായിരുന്നവർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും വിഫലമായി. യുവതി അപകട്ടിൽപ്പെട്ട ഉടനെ തന്നെ നാട്ടുകാര്‍ ഉടന്‍ രക്ഷാപ്രവര്‍ത്തനം നടത്തി ശ്രദ്ധയെ വെള്ളത്തില്‍ നിന്ന് പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
പൊത്താനിക്കാട് പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് കൈമാറി. റെയിൽവെ ഉദ്യോഗസ്ഥനായ കിഴക്കനൂട്ട് വീട്ടില്‍ ജിഷ്ണുവാണ് ഭര്‍ത്താവ്. മകന്‍: ദേവദത്ത് ജിഷ്ണു. സഹോദരി: സൗമ്യ. സംഭവത്തെ തുടര്‍ന്ന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപകടം പതിയിരിക്കുന്ന കാളിയാർ നദിയിൽ ഇറങ്ങുമ്പോൾ ശ്രദ്ധിക്കണമെന്നും പരിചയമില്ലാത്തവർ പുഴയിൽ ഇറങ്ങുന്നതാണ് അപകടമെന്നും പ്രദേശവാസികൾ പറയുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam