
പാലക്കാട്: അമിത വേഗത്തിലെത്തിയ ലോറിക്ക് അടിയില്‍പ്പെട്ട് വയോധിക മരിച്ചു. പാലക്കാട് കഞ്ചിക്കോട് സ്വദേശി സരസു (65) ആണ് മരിച്ചത്. കഞ്ചിക്കോട് റെയിൽവേ ജംഗ്ഷന് സമീപത്തെ വാട്ടര്‍ ടാങ്ക് റോഡില്‍ വച്ചായിരുന്നു അപകടം. ദേശീയപാത മുറിച്ചു കടക്കുന്നതിനിടെ അമിത വേഗത്തിലെത്തിയ ലോറിക്ക് അടിയില്‍പ്പെടുകയായിരുന്നു ഇവര്‍. ലോറി അടിത്തെത്തിയപ്പോള്‍ പെട്ടെന്ന് മാറാനുള്ള ഇവരുടെ ശ്രമം വിഫലമാവുകയും ഇവര്‍ ലോറിയുടെ അടിയില്‍പ്പെടുകയുമായിരുന്നു.
അപകടത്തെ തുടര്‍ന്ന് ഇവര്‍ തത്ക്ഷണം മരിച്ചു. ദേശീയ പാതയിലൂടെ വലുതും ചെറുതുമായി നിരവധി വാഹനങ്ങളാണ് ഇതുവഴി കടന്ന് പോകുന്നത്. തമിഴ്നാട് അതിര്‍ത്തിയായതിനാല്‍ ചരക്ക് വാഹനങ്ങളും നിരവധി. എന്നാല്‍, ദേശീയപാതയുടെ ഇരുവശവും താമസിക്കുന്ന ഗ്രാമവാസികള്‍ക്ക് പാത മുറിച്ച് കടക്കുന്നത് ഇതിനാല്‍ തന്നെ ഏറെ ശ്രമകരമാണ്. പ്രത്യേകിച്ചും പ്രായമായവും കുട്ടികളും റോഡ് മുറിച്ച് കടക്കാന്‍ പാടുപെടുന്നു. ഇത് പ്രദേശത്ത് ചെറുതും വലുതുമായ അപകടങ്ങള്‍ക്ക് കാരണമാകുന്നു. പ്രദേശവാസികള്‍ക്ക് റോഡ് മുറിച്ച് കടക്കാന്‍ ദേശീയപാതയ്ക്ക് കുറുകെ മേല്‍പ്പാലം വേണമെന്ന ആവശ്യവും ശക്തമാണ്.
ഇതിനിടെ തിരുവില്വാമലയില്‍ ബൈക്ക് അപകടത്തില്‍ മറ്റൊരു വയോധികയും മരിച്ചു. പെരുമ്പ്ര നാരായണന്‍ നായരുടെ ഭാര്യ നളിനി (68) യാണ് മരിച്ചത്. ഇന്നലെ രാത്രി കാട്ടുകുളം ഇറക്കത്തില്‍ വെച്ചാണ് സംഭവം. അയ്യപ്പന്‍ വിളക്കിനോട് അനുബന്ധിച്ചുള്ള പഞ്ചവാദ്യം കണ്ട് വീട്ടിലേക്ക് തിരിച്ച് വരുമ്പോള്‍ പിന്നില്‍ നിന്ന് അമിത വേഗതയിലെത്തിയ ബൈക്ക് ഇടിക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബൈക്ക് യാത്രക്കാരനെതിരെ കേസെടുക്കുമെന്ന് പഴയന്നൂര്‍ പൊലീസ് അറിയിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam