
കോഴിക്കോട്: ശ്രദ്ധേയനായ എഴുത്തുകാരൻ കണ്ണന്‍ കരിങ്ങാട് (Kannan Karingadu) അന്തരിച്ചു. 66 വയസായിരുന്നു. കുറ്റ്യാടിക്കടുത്ത് ചങ്ങരംകുളത്തായിരുന്നു താമസം. പൂര്‍വ്വാപരം, പ്രതിലോകം എന്നീ രണ്ടു നോവല്‍ കൊണ്ട് എഴുത്തുകാരെയും വായനാലോകത്തെയും വിസ്മയിപ്പിച്ച എഴുത്തുകാരനായിരുന്നു കണ്ണൻ കരിങ്ങാട്. കല്ലുവെട്ട് തൊഴിലാളിയായിരുന്നു.
എഴുത്തിന്റെ മുഖ്യധാരയിലേക്ക് കടന്നുവരാന്‍ മടിക്കുകയോ അരികുചേര്‍ന്നു ജീവിക്കുകയോ ചെയ്യുന്നവരെ കണ്ടത്താന്‍ ഡി.സി. ബുക്സ് പ്രസിദ്ധീകരിച്ച 10 പുസ്തകങ്ങളിലൊന്നായിരുന്നു 'പൂര്‍വ്വാപരം'. പൂര്‍വ്വാപരത്തിന് വായനാലോകം അഭൂതപൂര്‍വ്വമായ സ്വീകാര്യതാണ് നല്‍കിയത്. തുടര്‍ന്ന് പൂര്‍ണ്ണ പബ്ലിക്കേഷന്‍സ് പ്രസീദ്ധീകരിച്ച 'പ്രതിലോകം' മഹാഭാരതകഥയിലെ മൗനത്തെ ചികഞ്ഞെടുത്ത കൃതിയായിരുന്നു. പ്രതിലോകത്തിന് പൂര്‍ണ്ണ അവാര്‍ഡ് ലഭിക്കുകയുണ്ടായി.
താനൊരു ഏകലവ്യനാണെന്നും അദൃശ്യഗുരു ഒ.വി.വിജനാണെന്നും, തന്റെ എഴുത്തുരഹസ്യം വെളിപ്പെടുത്തുന്ന വേളയില്‍ കണ്ണന്‍ കരിങ്ങാട് പറഞ്ഞിട്ടുണ്ട്. 'ഗോമറയിലെ കാമധേനുക്കള്‍' എന്ന ചെറുകഥയാണ് തന്റെ കഥാജീവിതത്തിന് വഴിത്തിരവായത് എന്നും. തെക്കേയിന്ത്യന്‍ ശാസ്ത്ര കോണ്‍ഗ്രസ്സില്‍ പലതവണ പ്രബന്ധമവതരിപ്പിച്ചിട്ടുണ്ട് കണ്ണന്‍ കരിങ്ങാട്.
തിരമാലകളില്‍നിന്നും വൈദ്യുതി, കാട്ടാനകളെ വിരട്ടാനുള്ള യന്ത്രം, ഭൂമികുലുക്കം മുന്‍കൂട്ടി അറിയാനുള്ള യന്ത്രം തുടങ്ങിയവ അദ്ദേഹം സ്വന്തമായി നിർമിച്ചു. സി പി എം കരിങ്ങാട് ബ്രാഞ്ച് സിക്രട്ടറിയായും പുരോഗമനകലാ സാഹിത്യസംഘത്തിലും പ്രവർത്തിച്ചിട്ടുണ്ട്. തോട്ടക്കാട് മിച്ചഭൂമി സമരത്തില്‍ പങ്കെടുത്ത് ജയില്‍വാസമനുഭവിച്ചിട്ടുണ്ട്.
ഭാര്യ: സരോജിനി, മക്കൾ: ജിനീഷ്, ജിഷ. മരുമകന്‍: മനോജന്‍ (കൈവേലി). എ കെ അഗസ്തി, ബാലന്‍ തളിയില്‍, പിപി ഭാസ്കരന്‍ മാഷ്, പി.പി വാസുദേവന്‍, ടി നാരായണന്‍, നാസര്‍ തയ്യുള്ളതില്‍, ശിവാനന്ദന്‍, ചന്ദ്രന്‍ പൂക്കാട്, ദിവാകരന്‍, കെ.പി.ബാബു. കെ.ജി. മണിക്കുട്ടന്‍, കെ. ഷിനു, വിജയന്‍ എസ്. പി. എന്നിവര്‍ അനുശോചനയോഗത്തില്‍ സംസാരിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam