
തൃശൂര്‍: അധികൃതരുടെ അനാസ്ഥ മൂലം നൂറുകണക്കിന് രോഗികളെ ദുരിതത്തിലാക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ എക്‌സ്റേ യൂണിറ്റ് അടച്ചുപൂട്ടി. ഡിജിറ്റല്‍ എക്‌സറേ ഫിലിം ഇല്ലാത്തത് മൂലമാണ് അടച്ചുപൂട്ടിയത്. എക്‌സ്‌റേ ഫിലിം കമ്പനിക്ക് പണം നല്‍കാത്തതിനാൽ ഫിലം വിതരണം മുടങ്ങുകയായിരുന്നു. 10 ലക്ഷത്തിലധികം രൂപ കമ്പനിക്ക് കൊടുക്കാനുണ്ട്. കഴിഞ്ഞ ആറുമാസമായി ഇത് മുടങ്ങിക്കിടക്കുകയാണ്. എക്‌സ്‌റേ യൂണിറ്റ് അടച്ചത് പുതിയതായി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ആരംഭിച്ച അത്യാഹിത വിഭാഗത്തെയും ട്രോമാ കെയര്‍ യൂണിറ്റിനെയും ബാധിച്ചു.
അപകടത്തില്‍പ്പെട്ട് അത്യാസന നിലയില്‍ എത്തുന്നവര്‍ക്ക് വേഗത്തില്‍ എക്‌സ്റേ അടക്കമുള്ള സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി ഒരു വര്‍ഷം മുമ്പാണ് ഇവിടെ ഡിജിറ്റല്‍ എക്‌സ്റേ യൂണിറ്റ് ആരംഭിച്ചത്. ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ 10 ലക്ഷം രൂപയുടെ കടബാധ്യതയെ തുടര്‍ന്ന് പാവപ്പെട്ട രോഗികള്‍ക്ക് ലഭിക്കേണ്ട ചികിത്സാ സംവിധാനം അധികൃതരുടെ അനാസ്ഥ മൂലം നഷ്ടപ്പെട്ടിരിക്കുകയാണ്. ദിനംപ്രതി നൂറുകണക്കിന് ആളുകളാണ് എക്‌സ്റേ യൂണിറ്റിൽ എത്തുന്നത്. കാലപ്പഴക്കമുള്ള പഴയ യൂണിറ്റിലാണ് ഇപ്പോള്‍ അത്യാവശ്യം വരുന്ന രോഗികള്‍ക്ക് എക്‌സറേ എടുത്തു നല്‍കുന്നത്. ഇതുമൂലം വന്‍ തിരക്കാണ് ഇവിടെ അനുഭവപ്പെടുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം...
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam