
കല്‍പ്പറ്റ: ഫുട്ബാള്‍ കളിക്കുന്നതിനിടെ വയനാട് സ്വദേശിയായ വിദ്യാര്‍ഥി കോയമ്പത്തൂരില്‍ കുഴഞ്ഞുവീണ് മരിച്ചു. വൈത്തിരി കോളിച്ചാല്‍ സ്വദേശി അബ്‍ദുള്ള - ആമിന ദമ്പതികളുടെ മകന്‍ റാഷിദ് (21) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം കൂട്ടുകാരുമൊത്ത് ഫുട്ബാള്‍ കളിക്കുന്നതിനിടെയായിരുന്നു സംഭവം. ഒപ്പമുണ്ടായിരുന്നവര്‍ റാഷിദിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
പ്രൊഫഷണല്‍ ഫുട്ബാള്‍ താരമായ റാഷിദിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ഫുട്ബാള്‍ പരിശീലകന്‍, റഫറി എന്നിവയില്‍ ദേശീയ അംഗീകാരം ലഭിച്ചത്. കോയമ്പത്തൂരിലെ പഠനത്തോടൊപ്പം റഫറി പരിശീലനത്തിലും പങ്കെടുത്ത് വരികയായിരുന്നു. വയനാട്ടില്‍ ബാബാ വൈത്തിരി, കോളിച്ചാല്‍ ക്ലബ് എന്നിവയില്‍ അംഗമായ റാഷിദ് വടംവലിയിലും മികവ് കാഴ്ചവെച്ചിരുന്നു. മൃതദേഹം വൈകുന്നേരത്തോടെ വൈത്തിരിയിലെ വീട്ടിലേക്ക് കൊണ്ടുവരും.
ഇതിനിടെ റബ്ബര്‍ ടാപ്പിങ്ങിനിടെ കാൽ തടഞ്ഞ് വീണ് കത്തി നെഞ്ചിൽ തുളച്ചുകയറി തൊഴിലാളി മരിച്ചതിന്‍റെ ഞെട്ടലിലാണ് കാഞ്ഞങ്ങാട്. കാസർകോട് ബേഡകം മുന്നാട്പറയംപള്ളയിലെ കുഴിഞ്ഞാലില്‍ കെ എം ജോസഫ് (66) ആണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് സംഭവം. ഭാര്യ എൽസിയുടെ കണ്‍മുന്നിലാണ് അപകടമുണ്ടായത്. ഭാര്യ ഫോണ്‍ ചെയ്ത് ബന്ധുക്കളെ അറിയിച്ചതിനെ തുടര്‍ന്ന് ഓടിയെത്തിയ ബന്ധുക്കളും നാട്ടുകാരും ഉടന്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വീടിന് തൊട്ടടുത്തുള്ള വ്യക്തിയുടെ പറമ്പില്‍ ടാപ്പിംഗ് നടത്തുമ്പോഴാണ് അപകടം.
കൊച്ചിയിൽ മൂന്ന് അസ്വാഭാവിക മരണം; ദമ്പതിമാർ തൂങ്ങി മരിച്ചു, വൃദ്ധ സ്വയം തീകൊളുത്തി മരിച്ചു
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam