അയൽവാസിയെ കൊലപ്പെടുത്തിയ കേസിൽ യുവാവിന് ജീവപര്യന്തം തടവ്; പ്രതിക്ക് മാനസിക രോഗമെന്ന വാദം കോടതി തള്ളി

Published : May 30, 2024, 05:59 AM IST
അയൽവാസിയെ കൊലപ്പെടുത്തിയ കേസിൽ യുവാവിന് ജീവപര്യന്തം തടവ്; പ്രതിക്ക് മാനസിക രോഗമെന്ന വാദം കോടതി തള്ളി

Synopsis

വണ്ടാനം മെഡിക്കൽ കോളേജിലെ സൈക്യാട്രിസ്റ്റ് അടക്കം അഞ്ചു പേർ പ്രതിഭാഗം സാക്ഷികളായി. പ്രോസിക്യൂഷന്റെ വാദങ്ങളെല്ലാം കോടതി അംഗീകരിച്ചു

മാവേലിക്കര: നൂറനാട് പുലിമേൽ കാഞ്ഞിരവിള വീട്ടിൽ ഭാസ്കരനെ (73) കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവ്. അയൽവാസി കൂടിയായിരുന്ന പുലിമേൽ തുണ്ടിൽ ശ്യാംസുന്ദറിന് (30) ജീവപര്യന്തത്തിന് പുറമെ വിവിധ വകുപ്പുകളിൽ പിഴക്കും ശിക്ഷിച്ച് മാവേലിക്കര അഡീ. ജില്ലാ സെഷൻസ് കോടതി (ഒന്ന്) ജഡ്ജി വി ജി ശ്രീദേവിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. അതിക്രമിച്ചു കടക്കൽ (447), അന്യായമായി തടഞ്ഞുവെക്കൽ (341), അസഭ്യം പറയൽ (294-ബി), ദേഹോപദ്രവം ഏൽപ്പിക്കൽ (324), വധശ്രമം (307), കൊലപാതകം (302) എന്നീ വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയത്. 

447 പ്രകാരം മൂന്നുമാസം തടവും അഞ്ഞൂറു രൂപ പിഴയും. പിഴത്തുക അടച്ചില്ലെങ്കിൽ 10 ദിവസം അധിക തടവ്. 341 പ്രകാരം ഒരുമാസം തടവും അഞ്ഞൂറു രൂപ പിഴയും. പിഴ അടച്ചില്ലെങ്കിൽ 10 ദിവസം അധിക തടവ്. 307 പ്രകാരം ഏഴു വർഷം തടവും 50000 രൂപ പിഴയും. പിഴത്തുക അടച്ചില്ലെങ്കിൽ മൂന്നു മാസം അധിക തടവ്. 302 പ്രകാരം ജീവപര്യന്തം തടവും ഒരുലക്ഷം പിഴയും. പിഴത്തുക അടച്ചില്ലെങ്കിൽ ആറുമാസം അധിക തടവ്. പിഴത്തുകയിൽ ഒന്നരലക്ഷം രൂപ ഭാസ്കരന്റെ ഭാര്യ ശാന്തമ്മക്ക് നൽകണം. വിധി കേൾക്കാൻ ഭാസ്കരന്റെ ഭാര്യ ശാന്തമ്മയും മകൾ ഗീതാകുമാരിയും കോടതിയിൽ എത്തിയിരുന്നു. 

2020 മാർച്ച് 14 ന് രാവിലെ 9.45 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. വീട്ടുവളപ്പിലെ അലക്കുകല്ലിൽ പല്ലുതേച്ച് കൊണ്ടിരിക്കുകയായിരുന്ന ഭാസ്കരനെ, പിന്നിലൂടെ വന്ന പ്രതി അലക്കുകല്ലിൽ ചാടിക്കയറി അസഭ്യം പറഞ്ഞു.  ഭാസ്കരന്റെ തോളിൽ കിടന്ന തോർത്തെടുത്ത് കഴുത്തിൽ ചുറ്റി രണ്ടറ്റവും ബലമായി കൂട്ടിപ്പിടിച്ച് പിന്നിലേക്ക് വലിക്കുകയായിരുന്നു. തുടർന്ന് കയ്യിൽ കരുതിയ കത്തികൊണ്ട് കഴുത്തിൽ തൊണ്ടക്കുഴി ഭാഗത്തു നിന്നും വലത് ചെവിയുടെ പിന്നിൽ വരെ എത്തുന്ന നീളത്തിൽ ആഴത്തിൽ കഴുത്തറുത്തു. തടയാൻ ശ്രമിച്ച ഭാസ്കരന്റെ ഭാര്യ ശാന്തമ്മയെയും പ്രതി കൊലപ്പെടുത്താൻ ശ്രമിച്ചു. ഇവരുടെ ഇടതുകൈക്കും തലക്കും വെട്ടേറ്റു. ശാന്ത ഓടിരക്ഷപ്പെടുകയായിരുന്നു. 

നൂറനാട് പഞ്ചായത്തിൽ അന്നത്തെ അംഗമായിരുന്ന ഗിരിജ മോഹനൻ വിവരമറിയിച്ചതിനെ തുടർന്ന് ഉടൻ സ്ഥലത്തെത്തിയ നൂറനാട് എസ്ഐ വി ബിജുവും സിപിഒ ഷൈബുവും ചേർന്ന് പ്രതിയെ കീഴ്പ്പെടുത്തി. തൊട്ടുപിന്നാലെയെത്തിയ പൊലീസ് വാഹനത്തിൽ ഭാസ്കരനെയും ശാന്തമ്മയെയും ഇടപ്പോണിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഭാസ്കരൻ മരിച്ചു. അറുപത് ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിച്ചു. വി ബിജു ഇപ്പോൾ റാന്നി പെരിനാട് സിഐ ആണ്. ഭാസ്കരന്റെ ഭാര്യ ശാന്തയും മരുമകൾ ജയപ്രഭയും അടക്കം 23 സാക്ഷികളെ പ്രോസിക്യൂഷൻ ഹജരാക്കി. ഏഴു തൊണ്ടിമുതലുകളും 39 രേഖകളും കോടതിയിലെത്തിച്ചു. 

പ്രതിക്ക് മാനസികരോഗമുണ്ടെന്ന വാദം പ്രതിഭാഗം ഉയർത്തിയപ്പോൾ സംഭവത്തിന് കുറച്ചുനാൾ മുമ്പു വരെ ഒരു ഇരുചക്ര വാഹന ഷോറൂമിൽ പ്രതി ജോലിചെയ്തിരുന്ന കാര്യം ചൂണ്ടിക്കാട്ടിയാണ് എതിർത്തതെന്ന് പ്രോസിക്യൂഷൻ പറഞ്ഞു. വണ്ടാനം മെഡിക്കൽ കോളേജിലെ സൈക്യാട്രിസ്റ്റ് അടക്കം അഞ്ചു പേർ പ്രതിഭാഗം സാക്ഷികളായി. പ്രോസിക്യൂഷന്റെ വാദങ്ങളെല്ലാം കോടതി അംഗീകരിച്ചു. പ്രോസിക്യൂഷനു വേണ്ടി ഗവ. പ്ലീഡർ ആൻഡ് പബ്ലിക് പ്രോസിക്യൂട്ടർ പി വി സന്തോഷ്കുമാറും മുൻ ഗവ. പ്ലീഡർ ആൻഡ് പബ്ലിക് പ്രോസിക്യൂട്ടർ പി സന്തോഷും ഹാജരായി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വീടിന് സമീപത്ത് കീരിയുടെ ആക്രമണത്തില്‍ പരിക്കേറ്റ നിലയിൽ മൂര്‍ഖന്‍ പാമ്പ്, പിടികൂടി
മലപ്പുറത്ത് മദ്രസയിൽ നിന്ന് വരികയായിരുന്ന 14 കാരിയെ രക്ഷിക്കാൻ ശ്രമിച്ച നിർമാണ തൊഴിലാളിക്ക് നേരെ തെരുവുനായയുടെ ആക്രമണം