
മലപ്പുറം: ബൈക്കിൽ ഇടിച്ചെന്നും മൊബൈൽ ഫോൺ താഴെ വീണു പൊട്ടിയെന്നും ആരോപിച്ച് സ്വകാര്യ ബസ് ജീവനക്കാരനെ മർദ്ദിച്ച യുവാവ് അറസ്റ്റിൽ. ഓമച്ചപ്പഴ പെരിഞ്ചേരി സ്വദേശി പറപ്പാറ അബ്ദുൽ ബാസിദ് (32) നെയാണ് കൽപകഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമായിരുന്നു കേസിനാസ്പദമായ സംഭവം. വളാഞ്ചേരിയിൽ നിന്ന് തിരൂരിലേക്ക് പോവുകയായിരുന്ന കെ എം എച്ച് ബസ് വൈലത്തൂർ ജംഗ്ഷനിൽ വെച്ച് ബുള്ളറ്റ് ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യുവാവിന്റെ വാഹനത്തിൽ ഇടിച്ചെന്നും മൊബൈൽ ഫോൺ താഴെ വീണു പൊട്ടിയെന്നും ആരോപിച്ചായിരുന്നു ഇയാൾ ബസ്സിൽ കയറി ഡ്രൈവർ സീറ്റിനു മുന്നിൽ കയറിയിരുന്ന് ഡ്രൈവറെ ഭീഷണിപ്പെടുത്തുകയും മർദ്ദിക്കുകയും ചെയ്തതായാണ് പരാതി.
മർദ്ദനത്തിൽ പരുക്കേറ്റ ഡ്രൈവർ കൽപകഞ്ചേരി മേലങ്ങാടി മണ്ടായപ്പുറത്ത് റാസിഖ് (28) തിരൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. കണ്ടക്ടർ പറവണ്ണ സ്വദേശി പാലക്കവളപ്പിൽ അസ്ലം (30) നും സാരമായി പരുക്കേറ്റു. പ്രതിയെ തിരൂർ കോടതിയിൽ ഹാജരാക്കി. ബസ് തൊഴിലാളികൾക്ക് നേരെ നിരന്തരമായി നടക്കുന്ന അതിക്രമം അവസാനിപ്പിക്കണമെന്ന് ബസ് തൊഴിലാളി യൂനിയൻ സി ഐ ടി യു ജില്ലാ കമ്മിറ്റി അംഗം റാഫി കൂട്ടായി, തിരൂർ ഏരിയ സെക്രട്ടറി കെ ജാഫർ, ട്രഷറർ മണി വെട്ടം എന്നിവർ ആവശ്യപ്പെട്ടു.
Read more: 'റോഡ് അച്ഛന്റെ വക', നടുറോഡിൽ മദ്യപാനം, വിമാനത്തിൽ പുകവലി; യൂട്യൂബർക്കെതിരെ ലുക്കൌട്ട് നോട്ടീസ്
അതേസമയം, മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണയില്‍ വന്‍ കഞ്ചാവ് വേട്ട. പെരിന്തല്‍മണ്ണ നഗരത്തിലും പരിസരപ്രദേശങ്ങളിലും ഏക്സൈസ് സംഘം നടത്തിയ ഓണം സ്‌പെഷ്യല്‍ ഡ്രൈവിലാണ് കഞ്ചാവുമായി അതിഥി തൊഴിലാളികളെ പിടികൂടിയത്. അഞ്ച് കിലോഗ്രാം കഞ്ചാവുമായി പശ്ചിമബംഗാള്‍ സ്വദേശികളായ അതിവാര്‍ ഷേഖ്, ബലിയാറ, സൗത്ത് 24 പര്‍ഗാനാസ്, വെസ്റ്റ് ബംഗാള്‍, (31), ഫുള്‍ ഷാദ് ഷേഖ്, രാജ്ഭട്ടി, ബര്‍ദ്വാന്‍ ഡിസ്ട്രിക്ട്, വെസ്റ്റ് ബംഗാള്‍ (43) എന്നിവരാണ് പിടിയിലായത്.
അന്യസംസ്ഥാന തൊഴിലാളികള്‍ക്കിടയിലും സ്‌കൂള്‍ കോളേജ് കൗമാരക്കാര്‍ക്ക് ഇടയിലും വ്യാപകമായ രീതിയില്‍ കഞ്ചാവ് വില്‍പ്പന നടത്തുന്ന സംഘങ്ങളെ കുറിച്ച് പെരിന്തല്‍മണ്ണ എക്‌സൈസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam