
കൊച്ചി: ഫ്ലാറ്റ് വാടകയ്ക്ക് എടുത്ത് കഞ്ചാവ് വിൽപന നടത്തിയിരുന്ന സംഘത്തെ ഹിൽപാലസ് പൊലീസ് അറസ്റ്റ് ചെയ്തു. 1.270 കിലോഗ്രാം കഞ്ചാവാണ് പ്രതികളിൽ നിന്നും പിടികൂടിയത്. തലശ്ശേരി ന്യൂമാഹി കുറിച്ചിയിൽ വരശ്രീ വീട്ടിൽ നിവേദ് ഷൈനിത്ത് (22), ന്യൂമാഹി ടെംപിൾ ഗേറ്റ് പൂവളപ്പ് സ്ട്രീറ്റ് പുതുശ്ശേരി വീട്ടിൽ ദേവാ സതീഷ് (21), അമ്പലപ്പുഴ കോമന മുല്ലക്കേരിൽ വീട്ടിൽ എം. ദേവിക (22) എന്നിവരാണ് പിടിയിലായത്. ചാത്താരി വൈമീതി റോഡിലുള്ള ഫ്ലാറ്റ് സമുച്ചയത്തിന്റെ അനക്സ് ഭാഗത്തുള്ള ഫ്ലാറ്റിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. ഹിൽപാലസ് ഇൻസ്പെക്ടർ എം. റിജിൻ തോമസിന്റെ നേതൃത്വത്തിൽ എസ്ഐമാരായ കെ.കെ. ബാലചന്ദ്രൻ, എം.ആർ. സന്തോഷ് കുമാർ, എഎസ്ഐ ഉമേഷ്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ കെ.എസ്. ബൈജു, കെ.കെ. ശ്യാംലാൽ, സിവിൽ പൊലീസ് ഓഫീസർമാരായ സിജിത്ത്, ഷാന്തി എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.
മറ്റൊരു സംഭവത്തിൽ കോഴിക്കോട് ബീച്ചിൽ കഞ്ചാവ് ഉണക്കാനിട്ട ശേഷം സമീപത്ത് കിടന്നുറങ്ങിയ യുവാവ് പൊലീസിന്റെ പിടിയിലായത് ഇന്ന് രാവിലെയാണ്. വെള്ളയിൽ സ്വദേശി മുഹമ്മദ് റാഫിയാണ് (30) വെള്ളയിൽ പൊലീസിന്റെ പിടിയിലായത്. ഇന്ന് പുലർച്ചെ കോഴിക്കോട് ബീച്ചിലായിരുന്നു ആരെയും ചിരിപ്പിക്കുന്ന സംഭവം നടന്നത്. ബീച്ചിലെ മണൽപ്പരപ്പിൽ പേപ്പർ വിരിച്ച് അതിൽ കഞ്ചാവ് ഇലകൾ ഉണങ്ങാനായി നിരത്തിയിട്ട ശേഷം, തൊട്ടടുത്ത് തന്നെ പായ വിരിച്ചു കിടന്നുറങ്ങുകയായിരുന്നു റാഫി. പ്രഭാതസവാരിക്കായി ബീച്ചിലെത്തിയവർ രാവിലെ ഈ കാഴ്ച കണ്ട് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam