
ഇടുക്കി: തൊടുപുഴ- ഏഴല്ലൂർ കരയിൽ ഒന്നരക്കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. ചൊവ്വാഴ്ച അർദ്ധരാത്രിയിൽ അടിമാലി നാർകോട്ടിക് എൻഫോഴ്സ്മെന്‍റ് റെയ്ഡിലാണ് ഉടുമ്പൻചോല ഏഴല്ലൂർ സെന്‍റ് സെബാസ്റ്റ്യൻ പള്ളിയുടെ മുൻവശത്തെ റോഡരുകിൽ വച്ച് കഞ്ചാവുമായി താഴത്തെ പടവിൽ മനുജോൺസൺ (25) എക്സൈസ് സംഘത്തിന്‍റെ പിടിയിലായത്.
മനുവിനൊപ്പമുണ്ടായിരുന്ന ഏഴല്ലൂർ കരയിൽ പെരുമ്പാറയിൽ വീട്ടിൽ ഷെമന്‍റ് പി ജോസഫ് എന്ന യുവാവ് ഓടി രക്ഷപെട്ടു. രക്ഷപെട്ട പ്രതിയെ പിടികൂടുന്നതിനായി എക്സൈസ് സംഘം അന്വേഷണം ആരംഭിച്ചു. കമ്പത്തു നിന്നും കഞ്ചാവെത്തിച്ച് തൊടുപുഴ, പെരുമ്പിള്ളിച്ചിറ ഭാഗങ്ങളിലുള്ള കോളേജ് വിദ്യാർത്ഥികൾക്ക് വിൽപ്പന നടത്തുന്നതായി രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് ഒരാഴ്ചയിലധികമായി എക്സൈസ് ഷാഡോ സംഘത്തിൻറെ നിരീക്ഷണത്തിലായിരുന്നു ഇരുവരും.
എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എം കെ പ്രസാദിന്‍റെ നേതൃത്വത്തിൽ ആണ് പരിശോധന നടന്നത്. എക്സൈസ് ഉദ്യോഗസ്ഥരായ എംസിഅനിൽ , കെ വി പ്രദീപ്, വി ആർ ഷാജി, സാന്‍റി തോമസ്, ജോസ് പി, മണികണ്ഠൻ ആർ, നാസർ പി വി എന്നിവർ റെയ്ഡിൽ പങ്കെടുത്തു. പ്രതിയെയും തൊണ്ടി സാധനങ്ങളും തൊടുപുഴ കോടതിയിൽ ഹാജരാക്കും
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam