
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിന് അന്യജില്ലകളിൽ നിന്നെത്തിയ മലയാളികളായ തൊഴിലാളികൾ നാട്ടുകാരായ രണ്ടുപേരെ ആക്രമിച്ച് പരിക്കേൽപ്പിച്ചത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. തൊഴിലാളികൾ മദ്യപിച്ച് ബഹളം വച്ചത് ചോദ്യം ചെയ്ത നാട്ടുകാർക്ക് നേരെ സംഘം ചേർന്ന് ബിയർ കുപ്പി ഉപയോഗിച്ചുള്ള ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്കേറ്റതിനെ തുടർന്ന് നാട്ടുകാർ തടിച്ചുകൂടിയതാണ് സ്ഥലത്ത് സംഘർഷാവസ്ഥ സൃഷ്ടിച്ചത്.
ഇന്നലെ വൈകിട്ട് ഏഴ് മണിയോടെ വിഴിഞ്ഞം നെല്ലിക്കുന്ന് ജംഗഷനിലായിരുന്നു സംഭവം. തുറമുഖ നിർമ്മാണത്തിന് ഉപകരാർ എടുത്ത കമ്പനിയുടെ
തൊഴിലാളികളായ 20 ഓളം പേർ താമസിച്ചിരുന്ന ക്യാമ്പിൽ ഒഴിവ് ദിനം ആഘോഷിച്ചതാണ് സംഘർഷത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. തൊഴിലാളികൾ
ഉച്ചമുതൽ മദ്യപിച്ച് പ്രശ്നമുണ്ടാക്കാൻ തുടങ്ങിയതായാണ് നാട്ടുകാർ ആരോപിക്കുന്നത് ഇത് ചോദ്യം ചെയ്തവർക്ക് നേരെയാണ് സന്ധ്യയോടെ ആക്രമണമുണ്ടായത്. ബിയർ കുപ്പി കൊണ്ടുള്ള അടിയേറ്റ നെല്ലിക്കുന്ന് സ്വദേശികളായ വിജയൻ ,ലോറൻസ് എന്നിവർക്കാണ് പരിക്കേറ്റത്.
ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിവരമറിഞ്ഞ് നാട്ടുകാർ സംഘടിച്ചെത്തുന്നതിനിടയിൽ തൊഴിലാളികൾ താമസസ്ഥലത്ത് കയറി ഒളിച്ചു. രോഷാകുലരായി എത്തിയവർ കെട്ടിടത്തിന്‍റെ ജനൽചില്ലുകൾക്കും വാഹനത്തിനും കേടുപാടുകൾ വരുത്തി. വിവരമറിഞ്ഞ് വിഴിഞ്ഞത്തുനിന്നും സി ഐ പ്രവീണിന്‍റെ നേതൃത്വത്തിലെത്തിയ പോലീസ് തൊഴിലാളികളെ മുഴുവൻ ഇവിടെ നിന്ന് സ്റ്റേഷനിലേക്ക് കൊണ്ടുപോകാൻ ശ്രമം നടത്തിയെങ്കിലും ആദ്യം നാട്ടുകാർ എതിർത്തു. തുടർന്ന് രാത്രി 9 മണിയോടെ കുടുതൽ പോലീസ് സ്ഥലത്തെത്തി തൊഴിലാളികളെ സ്റ്റേഷനിലേക്ക് മാറ്റിയതോടെയാണ് സംഘർഷാവസ്ഥക്ക് അയവുവന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam