'മന്ത്രിയിൽ നിന്ന് രാഷ്ട്രീയ മാന്യതകൾ പ്രതീക്ഷിക്കുന്നു'; വെള്ളാപ്പള്ളി നടേശനെ സന്ദർശിച്ചതിൽ ബിന്ദു കൃഷ്ണക്കെതിരെ വിമർശനം

Published : May 31, 2026, 09:19 PM IST
 Bindu Krishna

Synopsis

എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ സന്ദർശിച്ചതിന് വനിത-ശിശുക്ഷേമ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണക്കെതിരെ യൂത്ത് കോൺഗ്രസിൽ നിന്ന് രൂക്ഷ വിമർശനം. വർഗീയ പരാമർശം നടത്തിയ നേതാവിനെ സന്ദർശിച്ചത് തെറ്റാണെന്ന് യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി വി പി ദുൽഖിഫിൽ വിമർശിച്ചു.

കണ്ണൂര്‍: വെള്ളാപ്പള്ളി നടേശനെ സന്ദർശിച്ചതിൽ വനിത-ശിശുക്ഷേമ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണക്കെതിരെ വിമർശനം. വർഗീയ പരാമർശങ്ങൾ നടത്തിയ നേതാവിനെ കാണാൻ പോയത് തെറ്റാണെന്നും മന്ത്രിയിൽ നിന്ന് രാഷ്ട്രീയ മാന്യതകൾ പ്രതീക്ഷിക്കുന്നുവെന്നും യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി വി പി ദുൽഖിഫിൽ പ്രതികരിച്ചു. സമൂഹത്തിൽ വിഭജനം ഉണ്ടാക്കാൻ നോക്കുന്നവരെ അകറ്റി നിർത്താൻ കഴിയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വസതിയിലെത്തിയാണ് മന്ത്രി ബിന്ദു കൃഷ്ണ കൂടിക്കാഴ്ച നടത്തിയത്. വെള്ളാപ്പള്ളിയുടെ മുന്നിൽ ബിന്ദു കൃഷ്ണ കൈകൂപ്പി നിൽക്കുന്നതും അദ്ദേഹം തലയിൽ കൈവെച്ച് അനുഗ്രഹിക്കുന്നതുമായ ചിത്രം വെള്ളാപ്പള്ളിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പുറത്തുവന്നതിന് പിന്നാലെയാണ് മന്ത്രിക്കെതിരെ വിമര്‍ശനം ഉയര്‍ന്നത്. ഈ സന്ദര്‍ശനെ പൂര്‍ണ്ണമായി അപലപിക്കുന്നുവെന്നും ദുല്‍ഖിഫില്‍ ഫേസ്ബുക്കില്‍ കുറിച്ചു.

വി പി ദുൽഖിഫിലിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം

പ്രിയപ്പെട്ട ബിന്ദു കൃഷ്ണ ചേച്ചിക്ക്,

താങ്കൾ കേരളത്തിന്റെ മന്ത്രിസഭയിലേക്ക് എത്തിയതിലും ആ പദവിയിലൂടെ ജനങ്ങൾക്കായി നടത്തുന്ന പ്രവർത്തനങ്ങളിലും അങ്ങേയറ്റം അഭിമാനവും ആഹ്ലാദവും ഉള്ളവരാണ് ഞങ്ങൾ. കോൺഗ്രസ് പ്രസ്ഥാനം എന്നും ഉയർത്തിപ്പിടിക്കുന്ന ജനാധിപത്യം, വിട്ടുവീഴ്ചയില്ലാത്ത മതേതരത്വം എന്നീ മഹത്തായ മൂല്യങ്ങളിൽ വിശ്വസിക്കുന്നത് കൊണ്ടുതന്നെയാണ് താങ്കളുടെ ഈ പദവി ഞങ്ങൾക്ക് ഏറെ സന്തോഷം നൽകിയത്. എന്നാൽ, ഇന്ന് താങ്കൾ വെള്ളാപ്പള്ളി നടേശനെ സന്ദർശിച്ച വാർത്തയും ചിത്രങ്ങളും കാണുമ്പോൾ ശക്തമായ പ്രതിഷേധവും നിരാശയും പ്രയാസവുമാണ് സാധാരണ പ്രവർത്തകർക്കുള്ളത്. അത് താങ്കൾ ഉൾക്കൊള്ളുമെന്ന് കരുതുന്നു. ആ വികാരങ്ങൾ മാനിച്ചുകൊണ്ട് തന്നെ, സാധാരണ പ്രവർത്തകരുടെ ഭാഗത്തുനിന്നുള്ള ശക്തമായ പ്രതിഷേധം അറിയിക്കുന്നതിനൊപ്പം ഈ സന്ദർശനത്തെ ഞങ്ങൾ പൂർണ്ണമായി അപലപിക്കുകയും ചെയ്യുന്നു.

എസ്എൻഡിപി യോഗം എന്ന മഹാപ്രസ്ഥാനവും അതിലെ സാധാരണക്കാരായ മനുഷ്യരും തെരഞ്ഞെടുപ്പുകളിൽ താങ്കളെയും പ്രസ്ഥാനത്തെയും സഹായിച്ചിട്ടുണ്ടാകാം, അതിനെ ഞങ്ങൾ പൂർണ്ണമായി ബഹുമാനിക്കുന്നു. എന്നാൽ വെള്ളാപ്പള്ളി നടേശൻ സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രിയെയും ഇവിടെ വളരെ സൗഹാർദ്ദപരമായി ജീവിക്കുന്ന ഒരു സമുദായത്തെയും ഒരു ജില്ലയെയും അങ്ങേയറ്റം വർഗീയമായി അധിക്ഷേപിക്കുകയും തെറ്റായ പ്രചാരണം നടത്തുകയും ചെയ്തത് നമ്മുടെ മുന്നിലുള്ള യാഥാർത്ഥ്യമാണ്. ആ വിദ്വേഷ പരാമർശങ്ങൾ തിരുത്താൻ അദ്ദേഹം ഇതുവരെ തയ്യാറായിട്ടുമില്ല.

ഭരണഘടനയെ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത ഒരു മന്ത്രിയിൽ നിന്നും, കോൺഗ്രസ് പ്രസ്ഥാനത്തിൽ നിന്നും കേരളം പ്രതീക്ഷിക്കുന്ന ചില രാഷ്ട്രീയ മാന്യതകളുണ്ട്. വോട്ട് ബാങ്ക് ലക്ഷ്യങ്ങൾക്കപ്പുറം മതേതര നിലപാടുകളിൽ ഉറച്ചുനിൽക്കുക എന്നത് ഈ കാലഘട്ടത്തിൽ വളരെ പ്രധാനമാണ്. ഫാസിസത്തിനെതിരെയും വർഗീയതയ്ക്കെതിരെയും തെരുവിൽ പോരാടുന്ന സാധാരണക്കാരായ പ്രവർത്തകർക്ക് എപ്പോഴും ആവേശം നൽകേണ്ടത് താങ്കളെപ്പോലുള്ള മുതിർന്ന നേതാക്കളുടെ കൃത്യമായ നിലപാടുകളാണ്.

താങ്കളിലുള്ള ജനങ്ങളുടെ വലിയ പ്രതീക്ഷകൾക്കും കോൺഗ്രസിന്റെ ജനാധിപത്യ മതേതര മൂല്യങ്ങൾക്കും ഒരു തരത്തിലും കോട്ടം തട്ടാത്ത രീതിയിലാകണം പ്രസ്ഥാനത്തിന്റെ മുന്നോട്ടുള്ള യാത്ര. സമൂഹത്തിൽ വിഭജനം ഉണ്ടാക്കാൻ നോക്കുന്ന പ്രവണതകളെയും വ്യക്തികളെയും കൃത്യമായി അകറ്റി നിർത്താൻ താങ്കൾക്ക് കഴിയണം. ഈയൊരു വിഷയം ഉൾക്കൊണ്ടുകൊണ്ട്, വരും ദിവസങ്ങളിൽ കോൺഗ്രസിന്റെ യഥാർത്ഥ മതേതര പാരമ്പര്യം താങ്കൾ കൂടുതൽ ശക്തമായി ഉയർത്തിപ്പിടിക്കേണ്ടതുണ്ട്. ഇനിയുള്ള പ്രവർത്തനങ്ങളിൽ ഉചിതമായ നിലപാടുകൾ താങ്കളുടെ ഭാഗത്തുനിന്ന് ഉണ്ടാകണം എന്ന് ആവശ്യപ്പെടുന്നു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സന്ദീപ് വാര്യർക്ക് വധഭീഷണി; വിളിച്ചത് വാരണാസിയിൽ നിന്നെന്ന് എംഎൽഎ, വെടിവെച്ചു കൊല്ലുമെന്ന് മുന്നറിയിപ്പ്
ശരീരത്തില്‍ 51 മുറിവുകള്‍, ഒന്നര വയസുകാരന്‍ നേരിട്ടത് അതിക്രൂര പീഡനം; അമ്മയും പങ്കാളിയും റിമാന്‍ഡില്‍